കാക്കനാട്: കോടികളുടെ ക്രമക്കേട് പുറത്തുവന്നതോടെ തൃക്കാക്കര നഗരസഭ ഭരണം കടുത്ത പ്രതിസന്ധിയില്‍. 2017-2018 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഫയലുകള്‍ ക്രമപ്പെടുത്താനുള്ള തിരക്കിലാണ് ഉദ്യോഗസ്ഥര്‍. നിര്‍വഹണോദ്യോഗസ്ഥരുടെ സ്ഥിരംമേല്‍വിലാസം പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാറുകാരില്‍നിന്ന് തൊഴില്‍നികുതിയും കരാര്‍ വെക്കാന്‍ വൈകുന്ന പ്രവൃത്തികള്‍ക്ക് പിഴയും ഈടാക്കാത്ത നടപടി നഗരസഭയുടെ വരുമാനം നഷ്ടപ്പെടുത്തിയത് ഉള്‍പ്പെടെ ഗുരുതര ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഖരമാലിന്യ സംസ്കരണ കരാറുകാരന് ബില്ല് മാറിനല്‍കിയപ്പോള്‍ ആദായനികുതി ഒഴിവാക്കിക്കൊടുത്തത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കലക്ടറേറ്റ് ജങ്ഷനിലെയും സഹകരണ ആശുപത്രിക്ക് സമീപത്തെയും എൻ.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെയും സ്റ്റേഡിയം സമുച്ചയത്തിലെയും ചില കടമുറികള്‍ക്ക് വാടക നിര്‍ണയിച്ചതിൻെറയോ ഈടാക്കിയതിൻെറയോ വിവരങ്ങള്‍ വാടക രജിസ്റ്ററില്‍ കാണുന്നില്ല. ചില മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ചിലതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം. കുടുംബശ്രീ മുഖേന മാലിന്യം ശേഖരിക്കാന്‍ വാങ്ങിയ 10 വാഹനങ്ങളുടെ ഒരു രേഖയും കണ്ടെത്താനായില്ലെന്നു ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി. ആർ.സി, ഇന്‍ഷുറന്‍സ്, ലോഗ് ബുക്ക്, വാഹനങ്ങള്‍ ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തതിൻെറ രേഖകള്‍, കുടുംബശ്രീക്ക് കൈമാറിയതിൻെറ രേഖകള്‍ തുടങ്ങിയവയൊന്നും ഹാജരാക്കാന്‍ നഗരസഭ അധികൃതര്‍ക്കായില്ല. നഗരസഭ മാലിന്യശേഖരണത്തിന് 10 വാഹനങ്ങള്‍ വാങ്ങാന്‍ 19,89,750 രൂപ ചെലവഴിച്ചതിന് നിയമപ്രാബല്യം നല്‍കാനാവില്ലെന്ന് ഓഡിറ്റ് വകുപ്പ് വ്യക്തമാക്കി. രേഖകള്‍ കാണാത്തതിനാലാണിത്. തൃക്കാക്കര നഗരസഭയുമായി ബന്ധപ്പെട്ട കേസുകളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. വിധിതീര്‍പ്പ്, കേസുകളുടെ പുരോഗതി, അഭിഭാഷകന് നല്‍കുന്ന ഫീസ് തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തി സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് വകുപ്പിൻെറ കണ്ടെത്തല്‍. ഒരു അഭിഭാഷകന് 4.50 ലക്ഷം രൂപ നല്‍കിയതായി രജിസ്റ്ററിലുണ്ടങ്കിലും ഏതൊക്കെ കേസുകള്‍ക്കാണ് ഫീസ് നല്‍കിയതെന്ന് വ്യക്തമല്ലെന്നതുള്‍പ്പെടെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങള്‍ നഗരസഭ ഭരണത്തിന് കടുത്ത പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.