കൊച്ചി: എ.ടി.എം തട്ടിപ്പിലൂടെ കൊച്ചി സ്വദേശിയായ യുവതിയുടെ 25,000 രൂപ നഷ്ടമായതായി പരാതി. തമ്മനം നാരോത്ത് റോഡ് കുറുപ ്പംഭാഗത്ത് വീട്ടില്‍ ഫെമി ജനീഷിൻെറ എസ്.ബി.ഐ അക്കൗണ്ടിലെ പണം പട്‌നയില്‍നിന്നാണ് അജ്ഞാതര്‍ പിന്‍വലിച്ചത്. ഈ മാസം ഒന്ന്, രണ്ട് തീയതികളില്‍ മൂന്നുതവണകളായാണ് അക്കൗണ്ടില്‍നിന്ന് 25,000 രൂപ പട്നയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിൻെറ എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ചതായി എസ്.എം.എസ് സന്ദേശം ലഭിച്ചത്. ഒന്നിന് വൈകീട്ട് രണ്ടുതവണ പതിനായിരം രൂപ വീതവും രണ്ടിന് പുലര്‍ച്ച 5000 രൂപയുമാണ് പിന്‍വലിച്ചത്. എസ്.ബി.ഐ എറണാകുളം ബൈപാസ് ബ്രാഞ്ചിലാണ് ഫെമിയുടെ അക്കൗണ്ട്. പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത് അഞ്ചാം തീയതിയാണ്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം കാര്‍ഡ് സ്വൈപ് ചെയ്തപ്പോഴാണ് തുകയില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് അടുത്ത ദിവസം ഫെമിയുടെ ഭര്‍ത്താവ് മിനി സ്‌റ്റേറ്റ്‌മൻെറ് എടുത്തപ്പോഴാണ് തുക നഷ്ടമായ വിവരം അറിഞ്ഞത്. മൊബൈല്‍ പരിശോധിച്ചപ്പോള്‍ തുക പിന്‍വലിച്ചതായി എസ്.എം.എസ് വന്നുകിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് എസ്.ബി.ഐയില്‍ പരാതി നല്‍കുകയും എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. പരാതി പരിശോധിക്കുകയാണെന്നും പണം എപ്പോള്‍ ലഭിക്കുമെന്ന് പറയാനാകില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന മറുപടി. സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. എ.ടി.എം കാര്‍ഡിൻെറ നമ്പറും പിന്‍ നമ്പറും മറ്റ് വിവരങ്ങളുമൊന്നും ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് ഫെമി പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് എ.ടി.എം കാര്‍ഡ് നിര്‍മിച്ചാണ് പണം പിന്‍വലിച്ചതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.