ഭിന്ന​േശഷിക്കാര്‍ക്ക് പ്രതീക്ഷയേകി 'പരിരക്ഷ'ക്ക് തുടക്കം

കാക്കനാട്: അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പരിരക്ഷക്ക് തുടക്കമായി. മന്ത്രിസഭ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റ് പ്ലാനിങ് ഹാളില്‍ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. വരുമാനപരിധിയില്ലാതെ എല്ലാ അംഗപരിമിതര്‍ക്കും പദ്ധതിയുടെ സേവനം ലഭിക്കും. ഉപേക്ഷിക്കപ്പെട്ട നിലയിലോ അലഞ്ഞുതിരിയുന്നതായോ കാണപ്പെടുന്ന അംഗപരിമിതര്‍ക്ക് വൈദ്യപരിശോധന, ഭക്ഷണം, വസ്ത്രം, ആസിഡ് ആക്രമണത്തിലോ മറ്റുതരത്തിലോ ഗുരുതര പൊള്ളലേറ്റവര്‍ക്ക് ചികിത്സ, പ്രകൃതിദുരന്തത്തിന് ഇരയാകുന്ന അംഗപരിമിതര്‍ക്ക് അടിയന്തര വൈദ്യസഹായവും ഭക്ഷണവും, അംഗപരിമിത​െൻറ ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തര പരിരക്ഷ തുടങ്ങിയ കരുതലുകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പരിചാരകര്‍ ആരുമില്ലാത്തപക്ഷം കെയര്‍ ഗിവറെ നിയോഗിക്കാനും പദ്ധതിയുണ്ട്. നടത്തിപ്പിലേക്ക് അഞ്ചുലക്ഷം രൂപ വീതം ജില്ലകള്‍ക്ക് നല്‍കും. നാഷനല്‍ ട്രസ്റ്റി​െൻറ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. 100 അപേക്ഷകര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, ജില്ല സാമൂഹികനീതി ഓഫിസര്‍ പി. ശൈലകുമാര്‍, നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി ജില്ല കണ്‍വീനര്‍ പി.എന്‍. മഹാദേവന്‍, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.