പൂയപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ജനകീയ സമര സമിതി
സംഘടിപ്പിച്ച സത്യഗ്രഹം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ: ചിറ്റാറ്റുകര-പൂയപ്പിള്ളി പ്രദേശത്തെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അധികൃതരുടെ നിലപാടിനെതിരെയും പൂയപ്പള്ളിയിൽ അടിപ്പാത നിർമാണം ആവശ്യപ്പെട്ടും സംയുക്ത ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിച്ചു.
5000ന് മുകളിൽ ജനങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവരുടെ ഏക സഞ്ചാര മാർഗമായ ജില്ലയിലെ ആദ്യ പൊതുമരാമത്ത് റോഡാണ് ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ അടഞ്ഞ് പോകുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തുള്ളവർക്ക് പുറം ലോകത്തേക്ക് എത്താനുള്ള ഏക മാർഗവും ഈ റോഡാണ്. വില്ലേജ് ഓഫിസ്, ഗവ. ഹോമിയോ കേന്ദ്രം, ഗവ.എൽ.പി സ്കൂൾ ഉൾപ്പടെ ഒട്ടനവധി സ്ഥാപനങ്ങൾ പ്രദേശത്തുണ്ട്.
അതിനാൽ ഇവിടെ അടിപ്പാത വേണ്ടതിന്റെ പ്രാധാന്യം കലക്ടർ, ദേശീയപാത പ്രൊജക്ട് ഡയറക്ടർ പി. പ്രദീപ് ഉൾപ്പടെയുള്ളവരെ ബോധ്യപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടും അനുഭാവ പൂർണമായ സമീപനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹം ആരംഭിച്ചത്. അടിപ്പാത ഉടൻ അനുവദിക്കണമെന്നും അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും സമര സമിതി ചെയർമാൻ എൻ.എം. പിയേഴ്സൺ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകും.
സമരം പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഭാനുമതി ശിവൻ അധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സാബു, സമര സമിതി ചെയർമാൻ എൻ.എം. പിയേഴ്സൺ, പി.എം. സുദർശനൻ, എ.ഡി. അനിൽകുമാർ, പി.എസ്. ഷാൽകുമാർ, പി.ഡി. മുരുകേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.