വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക
ഇന്നൊവേഷൻ കാമ്പസ്
കാക്കനാട്: വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ അത്യാധുനിക ഇന്നൊവേഷൻ കാമ്പസ് ഒന്നാം ഘട്ടം കാക്കനാട് കിൻഫ്ര-ഇ.എം.സി പാർക്കിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി. രാജീവ് ഇന്നൊവേഷൻ കാമ്പസിന്റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു. ഗവേഷണത്തിനും നൂതന സാങ്കേതികവിദ്യകൾക്കും മുൻഗണന നൽകുന്ന ഇന്നൊവേഷൻ ക്യാംപസ് വ്യാവസായ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് മന്ത്രി പറഞ്ഞു. ആധുനിക ലാബുകളും സുസ്ഥിര നിർമാണ രീതികളും കോർത്തിണക്കിയ ക്യാംപസ് ഇലക്ട്രോണിക്സ് രംഗത്ത് വലിയ മാറ്റങ്ങൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1977ൽ തുടങ്ങി ഇന്ന് 5,500 കോടി രൂപ വിറ്റുവരവുള്ള ദേശീയ ബ്രാൻഡായി വളർന്ന വി-ഗാർഡിന്റെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണിത്. 120 കോടിയിലേറെ മുതൽമുടക്കിൽ മൂന്ന് ഏക്കറിലായി 1,10,338 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന കാമ്പസിന്റെ ഒന്നാം ഘട്ടത്തിൽ ഇലക്ട്രോണിക്സ് ആർ ആൻഡ് ഡി ലാബുകൾ, ഐ.ഒ.ടി ലാബ്, റിലയബിലിറ്റി ലാബ്, പ്രോഡക്ട് ഡിസൈൻ സ്റ്റുഡിയോ, ലേണിങ് സെന്റർ, കൺസ്യൂമർ ഇൻസൈറ്റ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഷീല കൊച്ചൗസേപ്പ്, മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, സി.ഒ.ഒ വി. രാമചന്ദ്രൻ, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആന്റണി സെബാസ്റ്റ്യൻ, ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.