അങ്കമാലി: സാഹചര്യങ്ങള്‍ അനുകൂലമായിട്ടും പൊതുമേഖല സ്ഥാപനമായ കാംകോ പ്രതിസന്ധിയിലായതിൽ തൊഴിലാളികള്‍ ആശങ്കയിൽ. വിപണനരംഗം കാര്യക്ഷമമാണെങ്കിലും ഉൽപാദനശേഷി വര്‍ധിപ്പിക്കാത്തതാണ് കമ്പനി നേരിടുന്ന പ്രധാന പ്രതിസന്ധി. മാനേജ്മെൻറില്‍ ചിലരുടെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് അടുത്തകാലത്ത് വളര്‍ച്ചയെ ബാധിച്ചത്. ഇച്ഛാശക്തിയോടെ യഥാസമയം പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ സര്‍ക്കാറിനും മാനേജ്മെൻറിനും സാധിച്ചില്ല. 1973ലാണ് ടില്ലര്‍ നിർമിച്ച് അത്താണിയില്‍ കാംകോ പ്രവര്‍ത്തനം തുടങ്ങിയത്. കളമശ്ശേരി, പാലക്കാട്, മാള, കണ്ണൂർ എന്നിവിടങ്ങളിലും പിന്നീട് യൂനിറ്റുകള്‍ ആരംഭിച്ചു. കൊയ്ത്തുയന്ത്രം, ഗാര്‍ഡന്‍ ടില്ലര്‍, പുല്ലുവെട്ട് യന്ത്രം, മോട്ടോര്‍ പമ്പ് സെറ്റുകള്‍ തുടങ്ങി മിനിട്രാക്ടര്‍ വരെ ഉൽപാദിപ്പിക്കുംവിധം വളര്‍ന്നു. സംസ്ഥാനത്തിനകത്തും പുറത്തും ആവശ്യക്കാര്‍ ഏറിവന്നു. വര്‍ഷങ്ങളോളം ഉൽപാദിപ്പിക്കാനാവുംവിധം യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് സ്പെയര്‍പാര്‍ട്സില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇ-ടെൻഡര്‍ സംവിധാനം നടപ്പാക്കിയതോടെ കാലങ്ങളോളം സ്പെയര്‍പാര്‍ട്സ് എത്തിച്ചവര്‍പോലും കാംകോയെ കൈവിട്ടു. എം.ഡിയായിരുന്നവരടക്കം പിരിയുമ്പോള്‍ സ്വന്തമായി സമാനസ്ഥാപനം തുടങ്ങുന്നതും കമ്പനിക്ക് ഭീഷണിയായി. സർവിസില്‍നിന്ന് പിരിഞ്ഞവരെ എം.ഡി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ കീഴുദ്യോഗസ്ഥര്‍ അവരെ അനുസരിക്കുന്നില്ല. അതേസമയം, രൂക്ഷ പ്രതിസന്ധിയില്ലെന്നും പ്രവര്‍ത്തനം തൃപ്തികരമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇ-ടെന്‍ഡര്‍ കമ്പനിക്ക് പ്രയോജകരമാണ്. കഴിഞ്ഞ രണ്ടുവര്‍ഷവും കമ്പനി 152, 154 കോടി വിറ്റുവരവുണ്ടാക്കി. ഈ വര്‍ഷവും ഒരുകോടിയിലേറെ ലാഭമുണ്ട്. വ്യാഴാഴ്ച ചേരുന്ന ബോര്‍ഡ് മീറ്റിങ്ങില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. കരാര്‍ നടപ്പാക്കിയില്ല; തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു അങ്കമാലി: മാനേജ്മെൻറിെൻറ ധൂര്‍ത്ത്, കെടുകാര്യസ്ഥത എന്നിവക്കെതിരെയും 22മാസം പിന്നിട്ട സേവന, വേതന ദീര്‍ഘകാല കരാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും കാംകോ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 34 കൊല്ലമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കാംകോ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് അത്താണി രാജീവ് ഭവനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ കാംകോ എംേപ്ലായീസ് അസോസിയേഷന്‍-ഐ.എന്‍.ടി.യു.സി പ്രസിഡൻറ് പി.ജെ. ജോയി പറഞ്ഞു. പ്രതിമാസം 1000 ടില്ലര്‍ ഉൽപാദിപ്പിച്ചിരുന്ന കാംകോയില്‍ സ്പെയര്‍പാര്‍ട്സ് ലഭിക്കാത്തതുമൂലം 400 എണ്ണംപോലും നിർമിക്കാനാകുന്നില്ല. ഇ-ടെൻഡര്‍ ആരംഭിച്ചശേഷമാണ് സ്പെയര്‍പാര്‍ട്സ് ലഭിക്കാതായത്. ഇ-ടെൻഡറിലൂടെ മേലാധികാരികള്‍ക്ക് കമീഷന്‍ കിട്ടാന്‍ തടസ്സമുണ്ടാകുന്നതിനാല്‍ കൂടുതല്‍ താൽപര്യം കാണിക്കുന്നില്ല. സ്ഥിരം എം.ഡി ഇല്ലാത്തതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എം.ഡിയെ നിയമിക്കാത്തത് സര്‍ക്കാറിെൻറ കഴിവുകേടാണെന്നും ജോയി ആരോപിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാറോ വകുപ്പുമന്ത്രിയോ ഇടപെടുന്നില്ല. പ്രശ്നം സര്‍ക്കാറിെൻറ ശ്രദ്ധയിൽപെടുത്താൻ ചെയര്‍മാനോ എം.ഡിയോ തയാറാകുന്നില്ല. ഭരണകക്ഷി യൂനിയനുകളും മൗനം പാലിക്കുകയും കെടുകാര്യസ്ഥതക്ക് കൂട്ടുനില്‍ക്കുകയുമാണ്. കമ്പനിയെ രക്ഷപ്പെടുത്താനും പ്രതാപം വീണ്ടെടുക്കാനും ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കും. ഇതിന് മുന്നോടിയായി സൂചനസമരം സംഘടിപ്പിക്കും. ഇൗ മാസം 11ന് അത്താണി ഹെഡ് ഒാഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഐ.എന്‍.ടി.യു.സി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. ചന്ദ്രശേഖരന്‍, ജോയൻറ് സെക്രട്ടറി ടി. സത്യാനന്ദന്‍, ട്രഷറര്‍ സി.എന്‍. ഷിജു, എംേപ്ലായീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി. ജയന്‍, പി.ഇ. മുഹമ്മദ്ഷാഫി, യു.ടി.യു.സി സെക്രട്ടറി എന്‍.യു. അരുണ്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.