കളമശ്ശേരി: എടുക്കാത്ത വായ്പയുടെ പേരിൽ കിടപ്പാടം ജപ്തി ചെയ്തതിനെതിരെ അനിശ്ചിതകാല നിരാഹാരം നടത്തിവന്ന കൂനം തൈ മാനാത്തുപാടത്ത് പ്രീത ഷാജി സമരം അവസാനിപ്പിച്ചു. ജപ്തി നടപടി ഉണ്ടാകില്ലെന്നും സംസ്ഥാന സർക്കാറിെൻറ ലീഗൽ സെല്ലിെൻറ സഹായം സൗജന്യമായി ലഭ്യമാക്കുമെന്നും ഗൂഢാലോചനയും വഞ്ചനയും ഉണ്ടെന്ന പരാതി കലക്ടർക്കോ പൊലീസിനോ നൽകുകയാണെങ്കിൽ വിശദ അന്വേഷണം നടത്താമെന്നുമുള്ള കലക്ടറുടെ ഉറപ്പിലാണ് കഴിഞ്ഞ 19 ദിവസമായി നടത്തിവന്ന സമരം പ്രീത അവസാനിപ്പിച്ചത്. ഇതനുസരിച്ച് കലക്ടറുടെ നിർദേശങ്ങൾ രാവിലെ 10ഓടെ പ്രതിനിധിയായി എത്തിയ ഡെപ്യൂട്ടി കലക്ടർ എം.വി. സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ തഹസിൽദാർ വൃന്ദാ ദേവി, വില്ലേജ് ഓഫിസർ വീണ മേനോൻ എന്നിവർ സമരപ്പന്തലിലെത്തി പ്രീതയെ അറിയിക്കുകയായിരുന്നു. തുടർന്ന് കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ നൽകിയ നാരങ്ങനീര് കുടിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് പ്രീത നിരാഹാരം അവസാനിപ്പിച്ചു. സ്ഥലം എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയിൽ ഉന്നയിച്ചതിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് സമരം അവസാനിപ്പിക്കാൻ സാഹചര്യം ഉണ്ടായത്. ഇതനുസരിച്ച് ചൊവ്വാഴ്ച വൈകീട്ട് കലക്ടർ സമരസഹായ സമിതിയുെടയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും യോഗം വിളിച്ച് സമരം അവസാനിപ്പിക്കാനുള്ള കാര്യങ്ങൾ ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു. നിരാഹാരം അവസാനിപ്പിക്കുന്ന സമയത്ത് വിവിധ മനുഷ്യാവകാശ സംഘടന നേതാക്കൾ, പാർപ്പിട സംരക്ഷണ സമിതി പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. സമരം അവസാനിപ്പിച്ച പ്രീതയെ പിന്നീട് പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.