പ്രളയം തകർത്ത മണ്ണിലൂടെ -3

ജില്ലയിൽ പ്രളയം തകർത്ത പഞ്ചായത്തുകളുടെ എണ്ണത്തി​െൻറ കാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. ആദ്യ പട്ടികയിൽ 32 പഞ്ചായത്തുകൾ. പിന്നീടത് 21 ആയി ചുരുങ്ങി. വീണ്ടും കുറഞ്ഞേക്കുമെന്നാണ് സൂചന. എന്നാൽ, പ്രളയത്തിൽ ജീവിതവും ജീവനോപാധികളും നഷ്ടപ്പെട്ടവർ ജില്ലയിൽ ഏറെയാണ്. എളുപ്പം തിരിച്ചുപിടിക്കാനാവാത്ത വിധം എല്ലാം നഷ്ടപ്പെട്ടവരുടെ നിസ്സഹായമായ വിലാപങ്ങൾ ഒാരോ നാട്ടിലും കേൾക്കാം. മൂവാറ്റുപുഴ, പിറവം, കോതമംഗലം, പെരുമ്പാവൂർ, കാലടി, നെടുമ്പാശ്ശേരി, കടമക്കുടി, ചേരാനല്ലൂർ, കുത്തിയതോട്, കുറ്റിപ്പുഴ എന്നിവിടങ്ങളിലെല്ലാം പ്രളയം അവശേഷിപ്പിച്ച ദുരന്തത്തി​െൻറ അടയാളങ്ങൾ കാണാം. മലങ്കര അണക്കെട്ട് തുറന്നതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് മൂവാറ്റുപുഴ പട്ടണത്തെയും പിറവം മേഖലയെയും അപ്രതീക്ഷിതമായി വെള്ളത്തിൽ മുക്കിയത്. പിറവത്ത് പല കുടുംബങ്ങളും പത്തുദിവസം ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. നിരവധിപേർക്ക് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. മധ്യകേരളത്തിലെ പ്രധാന പലചരക്ക് വ്യാപാര കേന്ദ്രമാണ് മൂവാറ്റുപുഴ. ഇവിടെ ആയിരത്തിലധികം കടകളിൽ വെള്ളംകയറി. ഒാണവിപണി ലക്ഷ്യമിട്ട് സ്റ്റോക്ക് ചെയ്ത നിരവധി ഉൽപന്നങ്ങളാണ് കടകളിൽനിന്ന് മാലിന്യക്കൂനകളിൽ തള്ളേണ്ടിവന്നത്. നൂറുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ഇൗ മേഖലയിലെ വ്യാപാരികൾ പറയുന്നത്. രണ്ടായിരത്തോളം കുടുംബങ്ങളെ വെള്ളപ്പൊക്കം ദുരിതത്തിലാക്കി. ബന്ധുവീടുകളിൽനിന്നും ക്യാമ്പുകളിൽനിന്നും മടങ്ങിയെത്തിയവർ ശുചീകരണം പൂർത്തിയാക്കി വീടുകളിൽ താമസിച്ചുതുടങ്ങി. എന്നാൽ, ദുരന്തത്തി​െൻറ ആഘാതത്തിൽനിന്ന് വ്യാപാരമേഖല ഇനിയും മുക്തമായിട്ടില്ല. നഗരത്തിലെ പല വ്യാപാരകേന്ദ്രങ്ങളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽനിന്ന് കാവുങ്കര, കക്കടാശ്ശേരി, സ്വകാര്യ ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങൾ വരെയുള്ള പ്രദേശങ്ങളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ശുചീകരണം പുരോഗമിക്കുന്നത്. പ്രളയം കാര്യമായി ബാധിച്ച പഞ്ചായത്തുകളിലൊന്നാണ് കടമക്കുടി. ഇവിടെ 13 വാർഡുകളിലും ശുചീകരണ ജോലികളുടെ പ്രാഥമികഘട്ടം പൂർത്തിയായി. റോഡുകളിൽ അടിഞ്ഞ ചളി എക്സ്കവേറ്റർ ഉപയോഗിച്ച് മാറ്റുകയായിരുന്നു. സാധാരണക്കാർ താമസിക്കുന്ന ഇവിടെ പലരുടെയും വീടുകൾ ഭാഗികമായും ചിലത് പൂർണമായും തകർന്നു. കൂരകൾ പലതും നിലംപൊത്തിക്കിടക്കുന്നു. കോതമംഗലത്ത് കീരമ്പാറ പഞ്ചായത്തിലെ ചീക്കോട്, ചാരുപാറ പ്രദേശങ്ങളിലെ 30ഒാളം കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. പട്ടയമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ കിട്ടുമോയെന്ന ആശങ്കയിലാണ് ഇവർ. വീടുകളിലെല്ലാം ഇപ്പോഴും ചളിയും മണ്ണും അടിഞ്ഞുകിടക്കുന്നു. കൂലിപ്പണിക്കാരായ ഇവർക്ക് ജീവിതം വീണ്ടെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കാഞ്ഞൂർ, മലയാറ്റൂർ നീലീശ്വരം, ശ്രീമൂലനഗരം, കാലടി, മഞ്ഞപ്ര, ഒക്കൽ, കൂവപ്പടി പഞ്ചായത്തുകളിൽ എവിടെയും പ്രളയജലം വരുത്തിവെച്ച ദുരന്തത്തി​െൻറ അടയാളങ്ങൾ മാത്രം. വെള്ളം കയറിയ കാലടി സംസ്കൃത സർവകലാശാല ഇനിയും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. കാലടിയിൽ നിരവധി കടകളിൽ വെള്ളം കയറി. ഉപയോഗശൂന്യമായ വസ്തുക്കൾ കടകൾക്കുമുന്നിൽ കൂട്ടിയിട്ടിരിക്കുന്നു. പ്രളയത്തി​െൻറ ശേഷിപ്പായ മാലിന്യമത്രയും പഞ്ചായത്ത് ഒാഫിസ് പരിസരത്താണ് കുന്നുകൂട്ടിയിരിക്കുന്നത്. ഇത് കുഴിച്ചുമൂടാനാണ് തീരുമാനം. (തുടരും)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.