കൊച്ചി: കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ െഎ.എസ് കേസിൽ വിചാരണ തുടങ്ങുന്നു. കാസർകോട് ജില്ലയിൽനിന്ന് 19 പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായ കേസിലാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി മുമ്പാകെ ഇൗ മാസം ഒമ്പത് മുതൽ വിചാരണ നടപടി ആരംഭിക്കുന്നത്. യുവാക്കളെ കൊണ്ടുപോയതിൽ മുഖ്യപങ്ക് വഹിച്ചതായി സംശയിക്കുന്ന കാസർകോട് ഉടുമ്പുന്തല അൽ നൂറിൽ റാഷി എന്ന അബ്ദുൽ റാഷിദ് അബ്ദുല്ല (30), അഫ്ഗാനിലേക്ക് പോകാൻ ശ്രമിക്കവെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ബിഹാർ സിതാമാർഹി സ്വദേശിനി യാസ്മിൻ അഹമ്മദ് (30) എന്നിവർക്കെതിരെയാണ് എൻ.ഐ.എ കുറ്റപത്രം നൽകിയിരുന്നത്. ഇതിൽ റാഷിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ യാസ്മിൻ അഹമ്മദിനെതിരെ വിചാരണ നടപടി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. വിചാരണ തുടങ്ങുന്നതിെൻറ ആദ്യപടിയായി യാസ്മിൻ അഹമ്മദിനെതിരെ കോടതി കുറ്റം ചുമത്തി. ഡിസംബർ നാലുവരെ നടക്കുന്ന സാക്ഷിവിസ്താരത്തിനിടെ 68 സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന യാസ്മിനെ ഹാജരാക്കാൻ നിർദേശിച്ച് കോടതി പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗൂഢാലോചന, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് പ്രതി വിചാരണ നേരിടുക. മുഖ്യസൂത്രധാരനായ റാഷി തീവ്രവാദസംഘടനയിൽ ചേരാൻ യുവാക്കൾക്കിടയിൽ ക്ലാസുകൾ സംഘടിപ്പിക്കുകയും തുടർന്ന് 18 പേേരാടൊപ്പം രാജ്യം വിട്ടതായാണ് എൻ.െഎ.എ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. അബ്ദുൽ റാഷിദിനുപുറമെ ഭാര്യ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ (19), മുഹമ്മദ് സാഹിദ് (29), മുർഷിദ് മുഹമ്മദ് (24), തെക്കേ കോലോത്ത് ഹഫീസുദ്ദീൻ (23), അഷ്ഫാഖ് മജീദ് (25), ഡോ. ഇജാസ് (32), ഭാര്യ റഫീല (25), ഷിഹാസ് (24), ഭാര്യ അജ്മല (20), യാക്കര സ്വദേശിയായ ബെക്സൺ വിൻസൻറ് എന്ന ഈസ (31), ഭാര്യ ഫാത്തിമ എന്ന നിമിഷ (26), ബെസ്റ്റിൻ വിൻസൻറ് എന്ന യഹ്യ (24), ഭാര്യ മെറിൻ ജേക്കബ് എന്ന മറിയം (24), ഷിബി (31), മുഹമ്മദ് മർവാൻ (23), ഫിറോസ് ഖാൻ (24), ഷംസിയ (24), മുഹമ്മദ് മൻസാദ് എന്നിവരെയാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. െഎ.എസുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്തതിൽ വിചാരണക്കെത്തുന്ന രണ്ടാമത്തെ കേസാണിത്. നേരത്തേ ഹിമാചൽപ്രദേശിലാണ് ആദ്യമായി കേസ് വിചാരണ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയ യാസ്മിനെ ജാമ്യക്കാർ പിന്മാറിയതിനെത്തുടർന്നാണ് വീണ്ടും ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.