പെരുമ്പാവൂരില്‍ ചാരം ഉപയോഗിച്ച് നിലം നികത്തല്‍ വ്യാപകമാകുന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂരിന്‍െറ സമീപപ്രദേശങ്ങളില്‍ ചാരം ഉപയോഗിച്ച് നിലം നികത്തല്‍ വ്യാപകമാകുന്നു. പൈ്ളവുഡ് കമ്പനികള്‍, മോഡേണ്‍ റൈസ് മില്ലുകള്‍ തുടങ്ങിയവയില്‍നിന്ന് പുറംതള്ളുന്ന ചാരമാണ് നിലം നികത്താന്‍ ഉപയോഗിക്കുന്നത്. പൈ്ളവുഡ് കമ്പനികളില്‍നിന്നുള്ള ചാരം നിരവധി രാസമാലിന്യം അടങ്ങിയതാണ്. കമ്പനി വളപ്പുകളില്‍ കൂട്ടിയിടുന്ന ചാരം പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. കുറേശ്ശെയായി ചാരം തള്ളി നിരവധി സ്ഥലം നികത്തിയെടുത്തിട്ടുണ്ട്. ഇവയിലേറെയും പൈ്ളവുഡ് കമ്പനികള്‍ക്ക് സമീപങ്ങളിലാണ്. മണ്ണിട്ട് നികത്തലിന് നിയന്ത്രണം വന്നതോടെയാണ് ചാരം ഉപയോഗിച്ച് നിലം നികത്തല്‍ വ്യാപകമായത്. ചെറുവാഹനങ്ങളില്‍ പലപ്പോഴായി ചാരം കൊണ്ടുവന്നിട്ട് നികത്തുന്ന തന്ത്രമാണ് പലയിടത്തും നടക്കുന്നത്. കുറെ സ്ഥലം നികന്ന് കഴിയുമ്പോള്‍ മുകളില്‍ മാത്രം മണ്ണിട്ട് മൂടുന്നതോടെ നികത്തല്‍ പൂര്‍ണമാകും. കണ്ടന്തറ, കുറ്റിപ്പാടം, വല്ലം റയോണ്‍പുരം, അല്ലപ്ര, വെങ്ങോല, ഒക്കല്‍, കൊടുവേലിപ്പടി, മങ്കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പാടശേഖരങ്ങള്‍ ചാരമുപയോഗിച്ച് നികത്തിക്കഴിഞ്ഞു. കണ്ടന്തറയിലെ പൊന്നിടാംചിറയില്‍ പൈ്ളവുഡ് കമ്പനിയിലെ ചാരവും വേസ്റ്റും ഇട്ട് നികത്തിയ സ്ഥലത്തെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. വല്ലം റയോണ്‍പുരം ഭാഗത്ത് പൈ്ളവുഡ് കമ്പനിയുടെ സമീപത്തെ സ്ഥലം കഴിഞ്ഞദിവസം നികത്തുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തോടും ചിറകളും നിരവധിയുള്ള പ്രദേശങ്ങളിലാണ് ചാരമിട്ട് നിലങ്ങള്‍ നികത്തുന്നത്. ചാരത്തിനൊപ്പം പൈ്ളവുഡ് മാലിന്യം ഇട്ടും നികത്തിയ സ്ഥലങ്ങളുണ്ട്. ഇവ പ്രദേശത്തെ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലേക്ക് വ്യാപിച്ച് വെള്ളം മലിനമായെന്ന പരാതി നിരവധിയാണ്. പെരുമ്പാവൂര്‍ മേഖലയിലെ നൂറുകണക്കിന് വരുന്ന പൈ്ളവുഡ് കമ്പനികളില്‍നിന്നുള്ള ചാരം നിയമ പ്രകാരം നീക്കം ചെയ്യപ്പെടുന്നില്ല. അമ്പലമുകളില്‍ ഇത് തള്ളാനുള്ള യാര്‍ഡ് ഉണ്ടെങ്കിലും പണം മുടക്കുള്ളതുകൊണ്ട് പലരും യാര്‍ഡിലേക്ക് കയറ്റി അയക്കുന്നില്ല. പരിസ്ഥിതിയെ ഏറെ ബാധിക്കുന്ന ചാരം യാര്‍ഡില്‍ തള്ളമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ നിര്‍ദേശം. എന്നാല്‍, ഇത് പാലിക്കപ്പെടാത്തതിനാല്‍ അസംസ്കൃത വസ്തുക്കള്‍ അടങ്ങിയ ഈ രാസമാലിന്യം പരിസ്ഥിതിക്ക് ദോഷമായി അവശേഷിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.