ആശങ്ക വേണ്ട; ആഘോഷിക്കാം, കരുതലോടെ

കൊച്ചി: 2026നെ വരവേൽക്കാനായി നാടൊരുങ്ങുമ്പോൾ പുതുവത്സരാഘോഷത്തിൽ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കി ജില്ല ഭരണകൂടവും കൊച്ചി കോർപറേഷനും. ആഘോഷം കരുതലോടെ വേണമെന്നും സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്നും കൊച്ചി മേയർ വി.കെ. മിനിമോൾ, ജില്ല കലക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടാണ് കൊച്ചിൻ കാർണിവലിന്‍റെ പ്രധാന വേദി.

സുരക്ഷക്ക് 1200 പൊലീസുകാർ

പൊലീസ് വകുപ്പ് വിട്ടുവീഴ്ചകൾ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു. ഇതിനായി 28 ഇൻസ്പെക്ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിക്കും.

വാഹനഗതാഗതം ഉച്ചക്ക് രണ്ടുവരെ

ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ശേഷം പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകീട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയുകയുള്ളു. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കുമെന്നും പോലീസ് കമ്മീഷണർ അറിയിച്ചു.

കുട്ടികൾക്കു വേണം, കൂടുതൽ കരുതൽ

സുരക്ഷയാണ് ഏറ്റവും പ്രധാനം. കൊച്ചുകുട്ടികളെ കാർണിവലിന് കൊണ്ടുവരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം, പൊലീസ് വകുപ്പിന്‍റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും മേയർ പറഞ്ഞു. വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവത്സരാഘോഷങ്ങൾ നടക്കും. കൊച്ചി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച ഏകോപനമാണ് നടത്തിയിരിക്കുന്നതെന്ന് കലക്ടർ പറഞ്ഞു.

കൊച്ചി കോർപ്പറേഷൻ, അഗ്നി രക്ഷാ സേന, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് ഉടമകൾ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ആർ.ടി.ഒ, വാട്ടർ മെട്രോ തുടങ്ങി നിരവധി വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം പുതുവത്സരാഘോഷങ്ങൾക്ക് പിന്നിൽ ഉണ്ടെന്ന് കലക്ടർ കൂട്ടിച്ചേർത്തു. ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സബ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണയും പങ്കെടുത്തു.

ആഘോഷങ്ങൾ അതിരു കടക്കുമോ എന്ന ആശങ്കയിൽ പ്രദേശവാസികൾ പൊലീസ് ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യം

ഫോർട്ട് കൊച്ചി: കൊച്ചിയിൽ ഈ വർഷത്തെ പുതുവത്സരാഘോഷം അതിരുകടക്കുമോ എന്ന ഭയാശങ്കയിലാണ് ഫോർട്ട് കൊച്ചിയിലെ ജനസമൂഹം. തെക്ക് ചെല്ലാനം മുതൽ വടക്ക് ഫോർട്ടുകൊച്ചി മേഖല വരെ ആഘോഷത്തിന്‍റെ കൊടുമുടിയിലേക്ക് കടന്നിരിക്കുകയാണ്. നാല് പതിറ്റാണ്ട് നീണ്ട പുതുവത്സരാഘോഷം കൊച്ചിക്കാർക്ക് ഇപ്പോൾ ആശങ്കയുടെതായി മാറുകയാണ്. മുൻകാലങ്ങളിലെ ജന തിരക്ക് കണക്കാക്കി ഏതാണ്ട് മുന്ന് ലക്ഷം പേർ പുതുവത്സരാഘോഷത്തിനായി കൊച്ചിയിലെത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടൽ.

ഇവർക്കായി എന്ത് സംരക്ഷണ-സുരക്ഷ സംവിധാനവും അടിസ്ഥാന സൗകര്യവുമാണ് ഭരണാധികാരികൾ നടത്തിയതെന്ന് ആരും വ്യക്തമാക്കുന്നില്ല. 2023ൽ പപ്പാഞ്ഞിയെ കത്തിച്ചശേഷം ജനം പിരിഞ്ഞു പോകാൻ കാട്ടിയ തിരക്കിൽ ആയിരങ്ങൾ തലനാരിഴക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. അന്ന് പൊലീസ് വഴിമുടക്കി പലയിടങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചതും തിക്കിനും തിരക്കിനും ഇടയാക്കിയിരുന്നു. ദീർഘവീക്ഷണമില്ലാതെയുള്ള ഇത്തരം പ്രവർത്തികൾ ഇത്തവണ ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൊച്ചിക്ക് പുറമേ നിന്നു മെത്തുന്നവരാണ് ഇവിടെ ആഘോഷത്തിന് എത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി രാവിനെ പകലാക്കിയുള്ള ആഘോഷങ്ങൾക്കെത്തുന്നതിൽ ഏറെയും വിദേശികളും, അന്യസംസ്ഥാനക്കാരും വടക്കൻ കേരളത്തിൽ നിന്നുള്ളവരുമാണ്. കുട്ടമായെത്തുന്ന യുവജനങ്ങൾ ആഘോഷത്തെ ആഭാസമാക്കുന്നതായി വ്യാപകമായി പരാതികളുയരുന്നുണ്ട്. ഇതോടെ കുടുംബങ്ങളായെത്തുന്നവരും വിദേശ വിനോദസഞ്ചാരികളും സുരക്ഷ ഭീഷണിയിലുമാണ്. പുതുവത്സരാഘോഷത്തിരക്കിൽ ആംബുലൻസിന് പോലും കടന്നു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായത് അധികൃതർ ഗൗരവമായി കാണണം.

ബാരിക്കേഡുകൾ ജനങ്ങളുടെ കാൽ നട യാത്രക്ക് തടസ്സമാകാതെ ഒരുക്കുന്നതിൽ പൊലീസ്-ദുരന്ത നിവാരണ സേന-ജില്ല ഭരണകൂടങ്ങൾ എന്നിവർ ജാഗ്രത പാലിക്കണമെന്നാണ് പ്രാദേശിക സംഘടനകൾ ചുണ്ടിക്കാട്ടുന്നത്. പപ്പാഞ്ഞിയെ കത്തിച്ച ശേഷം ജനങ്ങൾക്ക പിരിഞ്ഞു പോകാൻ മതിയായ സൗകര്യം ഒരുക്കണം. ഗതാഗത സൗകര്യവും ഒരുക്കണമെന്നും പൊതുജനങ്ങൾ ആവശ്യപെടുന്നു.


Tags:    
News Summary - Don't worry; let's celebrate, with care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.