നടപ്പാതകളില്ല; ആലുവയിൽ കാൽനട ദുഷ്കരം

ആലുവ: നഗരത്തിലും സമീപത്തെ റോഡുകളിലും ആവശ്യത്തിന് നടപ്പാതകൾ ഇല്ലാത്തത് കാൽനട ദുഷ്കരമാക്കുന്നു. റോഡുകൾക്ക് ഇരുവശവുമുള്ള കാനകളാണ് കാൽനടക്കാർക്ക് ആശ്രയമായിട്ടുള്ളത്. എന്നാൽ, ഇവയുടെ ശോച്യാവസ്‌ഥ ഭീഷണിയാവുകയാണ്. ഭൂരിഭാഗം കാനകളുടെ മുകളിലും അപകടകരമായ സ്ലാബുകളാണുള്ളത്. ഇവയിൽ പലതും തകർന്ന് കിടക്കുകയാണ്. ചില ഭാഗങ്ങളിൽ സ്ലാബുകൾ ഇല്ലാതെ തുറന്ന് കിടക്കുന്നുമുണ്ട്. യാത്രചെയ്യാൻ കഴിയുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. കാനകളില്ലാത്ത ഭാഗങ്ങളിലെ റോഡരികുകളും വാഹനങ്ങൾ കൈയടക്കുന്നു. തിരക്കേറിയ ബൈപാസ് കവലയിലാണ് അനധികൃത പാർക്കിങ് മൂലമുള്ള ദുരിതം കൂടുതൽ. ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ കാൽനടക്കാരായ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു. ചില ഭാഗത്ത് ഭാഗികമായി നടപ്പാത നിർമിച്ചിട്ടുണ്ടെങ്കിലും അത് റോഡ് നിരപ്പിനോടൊപ്പവും ചിലയിടത്ത് നിരപ്പിന് താഴെയുമാണ്. വാഹനങ്ങൾ നടപ്പാതയിലൂടെ ഇരച്ചുകയറി പാഞ്ഞുപോവുകയാണ് ചെയ്യുന്നത്. നടപ്പാതകളിൽ ലോറികൾ നിർത്തിയിടുന്നതും പതിവുകാഴ്ചയാണ്. മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിെല ഗാന്ധിപ്രതിമക്ക് സമീപം നിരവധി വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. പട്ടണത്തിലെ നിരത്തുകളിൽ പലതും വഴിയോരക്കച്ചവടക്കാരും ഭിക്ഷാടകരും കൈയടക്കിയിരിക്കുകയാണ്. കച്ചവടക്കാർ നടപ്പാതയിലേക്ക് ഇറക്കി ബോർഡുകളും പ്രദർശന വസ്തുക്കളും വെക്കുന്നതും നടപ്പാത കൈയേറി കടയുടെ വിസ്തൃതി വർധിപ്പിച്ചതും ധാരാളമുണ്ട്. കടകൾക്ക് അനുവദിച്ചിരിക്കുന്ന പരിധിവിട്ട് ഉണ്ടാക്കിയ നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ പി.ഡബ്ല്യു.ഡി അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യങ്ങൾ അവഗണിക്കപ്പെടുകയാണെന്നാണ് ജനങ്ങളുടെ പരാതി. പി.ഡബ്ല്യു.ഡി റോഡിൽ കാൽനടക്കാർക്ക് സുരക്ഷിതമായി യാത്രചെയ്യാവുന്ന നടപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ ചിന്നൻ ടി. പൈനാടത്ത് പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.