കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ (60) സ്വര്‍ണത്തിനും പണത്തിനും വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. സുള്ള്യ അജവര ഗുളുംബ ഹൗസിലെ പി. അബ്ദുൽ അസീസ് (30) ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12.45ഒാടെ സുള്ള്യ ബസ് സ്റ്റാൻഡിൽനിന്ന് രക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായിരുന്നു. മൂത്രമൊഴിക്കാനെന്ന നാട്യത്തിൽ പൊലീസിനെ കബളിപ്പിച്ച് മതില്‍ചാടി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ഏഴു മാസമായി കാഞ്ഞങ്ങാട് ജില്ല ജയിലില്‍ റിമാൻഡിലായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാവിലെയാണ് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുടെ അകമ്പടിയോടെ ഇയാളെ സുള്ള്യയിലേക്ക് കൊണ്ടുപോയത്. ജനുവരി 17നാണ് സുബൈദ കൊല്ലപ്പെട്ടത്. കുടിവെള്ളമെടുക്കാൻ അകത്തുകടന്നപ്പോള്‍ പിന്നാലെ ചെന്ന് ക്ലോറോഫോം ചേർത്ത തുണികൊണ്ട് മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.