കാസര്‍കോട്: ജല അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പുവെള്ളം ഉപയോഗിച്ചതുകാരണം യന്ത്രങ്ങൾ തകറാറിലായതിനാൽ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം അടച്ചിട്ടു. ഇവിടെനിന്ന് നിത്യേന ഡയാലിസിസ് നടത്തിയിരുന്ന നിരവധി രോഗികൾ പകരം സംവിധാനം കണ്ടെത്താനാവാതെ കടുത്ത പ്രയാസത്തിലായി. പലരുടെയും ഡയാലിസിസ് മുടങ്ങുന്ന സ്ഥിതിയുണ്ടായി. എട്ട് ഡയാലിസിസ് മെഷീനുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ശനിയാഴ്ചയാണ് ഇവക്ക് തകരാർ സംഭവിച്ചതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഡയാലിസിസ് ചെയ്യാൻ എത്തേണ്ടിയിരുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് അന്നുതന്നെ വിവരം കൈമാറിയിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ, നേരത്തെ നിശ്ചയിച്ചതു പ്രകാരം കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്താനെത്തിയപ്പോഴാണ് വിവരമറിയുന്നതെന്ന് രോഗികളുടെ ബന്ധുക്കളിൽ പലരും പറഞ്ഞു. ഇവർ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ഇവിടങ്ങളിൽ പതിവായി എത്തുന്ന മറ്റുരോഗികൾക്ക് ഡയാലിസിസ് നടത്താനുള്ളതിനാൽ സൗകര്യം ലഭിച്ചില്ല. കിര്ലോസ്കര് കമ്പനിയുടെ ഡയാലിസിസ് യന്ത്രങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളമാണ് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിൽ ഉപയോഗിക്കുന്നത്. ഒരു മെഷീനിൽ ദിവസേന രണ്ട് തവണ ഡയാലിസിസ് നടത്താറുണ്ട്. ഇതിന് ശേഷം റിവേഴ്സ് ഓസ്മോസിസ് പ്ലാൻറ് വൃത്തിയാക്കാനായി 500 ലിറ്റര്‍ വെള്ളം ആവശ്യമാണ്. എട്ട് മെഷീനുകള്‍ക്ക് പ്രതിദിനം 4000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരുമാസത്തോളമായി ജല അതോറിറ്റി കാസർകോട് നഗരത്തിൽ വിതരണം ചെയ്തുകൊണ്ടിരുന്നത് അനുവദനീയമായതിലും അധികം ഉപ്പിെൻറ അംശം കലർന്ന വെള്ളമാണ്. ഇതുപയോഗിച്ച് ശുചീകരണം നടത്തിയതാണ് യന്ത്രങ്ങൾ കേടുവരാൻ കാരണമെന്ന് കരുതുന്നു. യന്ത്രങ്ങൾ പ്രവർത്തനക്ഷമമാക്കിയാലും ജലക്ഷാമം കാരണം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് ഡയാലിസിസ് കേന്ദ്രത്തിലെ ജീവനക്കാർ പറയുന്നത്. കഴിഞ്ഞ പത്തു ദിവസത്തോളമായി ജല അതോറിറ്റി ജലവിതരണം നിർത്തിവെച്ചിരിക്കുകയാണ്. പ്രശ്നത്തിന് അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരമുണ്ടാക്കിയില്ലെങ്കിൽ നിരവധി രോഗികളുടെ ജീവനെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. പ്രതിദിനം 16 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ജനറൽ ആശുപത്രിയിലുള്ളത്. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ഇൗ സേവനം നൽകിയിരുന്നത്. നിർധന രോഗികൾക്ക് ഇത് വലിയ ആശ്വാസമായിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഇൗ സൗകര്യം ലഭിക്കാൻ ട്യൂബിെൻറ വിലയായി 1600 രൂപയും ഒാരോതവണയും ഡയാലിസിസ് ചെയ്യുന്നതിന് 800 രൂപ വീതവും ഇൗടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.