മംഗല്‍പാടിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ്: അക്ഷയ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മഞ്ചേശ്വരം: മംഗല്‍പാടി പഞ്ചായത്തിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബന്തിയോട് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരന്‍ അഷ്റഫിനെ കാസര്‍കോട് ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേശ്വരം എസ്.ഐ പി. പ്രമോദാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ മൂന്ന് കേസുകളിലായി എട്ടുപേരെ പ്രതിചേര്‍ത്തിട്ടുണ്ട്. പാസ്പോര്‍ട്ടിനും മറ്റുമായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചിരിക്കാമെന്നാണ് പൊലീസിന്‍െറ നിഗമനം. 12,000 രൂപ വാങ്ങിയാണത്രെ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത്. അപേക്ഷയിലെ നമ്പറുകള്‍ തമ്മിലുള്ള സാമ്യത കണ്ടാണ് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യമായത്. കുമ്പള സി.ഐ വി.വി മനോജിന്‍െറ നേതൃത്വത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന് കരുതുന്ന അക്ഷയ കേന്ദ്രം പൊലീസ് സീല്‍ ചെയ്തു. ഓണ്‍ലൈനായാണ് ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിച്ച് ഓണ്‍ലൈനില്‍തന്നെ അപ്ലോഡ് ചെയ്യും. ഇതിന്‍െറ പ്രിന്‍റൗട്ട് എടുക്കേണ്ടതും അക്ഷയ കേന്ദ്രം വഴിയാണ്. മറ്റൊരാളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേരും മേല്‍വിലാസവും മാറ്റിയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.