പൊലീസ് മുന്നിട്ടിറങ്ങി: ഉപ്പള ടൗണില്‍ ഗതാഗത പരിഷ്കരണം

മഞ്ചേശ്വരം: വര്‍ഷങ്ങളായി നാട്ടുകാര്‍ മുറവിളി കൂട്ടുന്ന, ഉപ്പള ടൗണിലെ ഗതാഗതക്കുരുക്ക് നീക്കണമെന്ന ആവശ്യത്തിന് ഒടുവില്‍ പരിഹാരമായി. ജില്ലാ പൊലീസ് മുന്‍കൈയെടുത്തതോടെ ഒരുദിവസംകൊണ്ട് ടൗണില്‍ പുതിയ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കി. ഉപ്പള ടൗണില്‍ ബഹുനില കെട്ടിടങ്ങളില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതുമൂലം ടൗണില്‍ എത്തുന്നവര്‍ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ട അവസ്ഥയായിരുന്നു. ഇതുമൂലം ഇവിടെ ഗതാഗത തടസ്സം ഉണ്ടാവുന്നത് പതിവാണ്. കഴിഞ്ഞ രണ്ടു പെരുന്നാള്‍ തിരക്കിനിടയില്‍ ദേശീയപാതയില്‍പോലും ഗതാഗത തടസ്സം ഏറെനേരം അനുഭവപ്പെടുകയും ചെയ്തു. ഇതത്തേുടര്‍ന്നാണ് പരിഹാരം കണ്ടത്തൊന്‍ പൊലീസ് തന്നെ മുന്‍കൈയെടുത്തത്. ആദ്യഘട്ടം എന്ന നിലയില്‍ റോഡരികിലെ പെട്ടിക്കടകള്‍ നീക്കം ചെയ്തു. കടകളില്‍നിന്നും സാധനങ്ങള്‍ നടപ്പാതകളില്‍വെച്ച് കച്ചവടം നടത്തുന്നത് വിലക്കി. രാത്രി പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ടൗണ്‍ ശുചീകരിച്ചു. രാത്രി മുതല്‍ പുലര്‍ച്ചെ വരെ നടന്ന ശുചീകരണത്തിന് കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, കുമ്പള സി.ഐ വി.വി. മനോജ് കുമാര്‍, മഞ്ചേശ്വരം എസ്.ഐ പ്രമോദ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹുല്‍ ഹമീദ് ബന്തിയോട്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ബി.എം. മുസ്തഫ, റസാഖ് ബാപ്പായ്ത്തൊട്ടി, യൂത്ത്ലീഗ് മണ്ഡലം സെക്രട്ടറി റഹ്മാന്‍ ഗോള്‍ഡന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയകുമാര്‍ റായ്, എസ്.ഡി.പി.ഐ നേതാവ് സിറാജ് ഉപ്പള എന്നിവര്‍ നേതൃത്വം നല്‍കി. ട്രാഫിക് പരിഷ്കരണത്തിന്‍െറ ഭാഗമായി ഇന്ന് മുതല്‍ ഓട്ടോറിക്ഷകള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലും ബസ്സ്റ്റാന്‍ഡിന് പിറകുവശത്തുമായിരിക്കും പാര്‍ക്ക് ചെയ്യുക. ടെമ്പോ സ്റ്റാന്‍ഡ് പഴയപോലെ പോസ്റ്റ് ഓഫിസിനു മുന്‍വശത്തുതന്നെ പാര്‍ക്ക് ചെയ്യും. ടൗണിലത്തെുന്ന കാറുകള്‍ ഉപ്പള ടൗണിലെ പടിഞ്ഞാറ് ഭാഗത്തും ബൈക്കുകള്‍ കിഴക്കു ഭാഗത്തുമാണ് പാര്‍ക്ക് ചെയ്യുക. കടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ രാത്രി കവറുകളിലാക്കി വെക്കുകയും രാവിലെ പഞ്ചായത്ത് മാലിന്യ ലോറിയില്‍ നിക്ഷേപിക്കുകയും ചെയ്യണം. ഫ്ളാറ്റുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് അടുത്തുതന്നെ യോഗം വിളിച്ചുചേര്‍ക്കും. ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരെ ഇനിമുതല്‍ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിയാനുമാണ് കാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ലൈസന്‍സും ബാഡ്ജും ഇല്ലാത്തവര്‍ക്ക് അവ ലഭിക്കാന്‍ വേണ്ട സഹായം പൊലീസ് ചെയ്തുകൊടുക്കും. ഉപ്പള ടൗണിലെ പൊലീസ് വാഹന പരിശോധന ജനങ്ങളില്‍നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് പുന$പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൗണിലെ ട്രാഫിക് പരിഷ്കരണവും ഓട്ടോഡ്രൈവര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണ പരിപാടിയും മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹുല്‍ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. കുമ്പള സി.ഐ വി.വി. മനോജ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരന്‍ മുഖ്യാതിഥിയായി. മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് ടി.എ. മൂസ, സി.പി.എം ഏരിയാ സെക്രട്ടറി റസാഖ് ചിപ്പാര്‍, സത്യന്‍ സി. ഉപ്പള, യുവമോര്‍ച്ച നേതാവ് വിജയകുമാര്‍ റായ്, വ്യാപാരി പ്രസിഡന്‍റ് റഫീഖ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എം. മുസ്തഫ, റസാഖ് ബപ്പായ്ത്തൊട്ടി, ഫാരിസ ഖലീല്‍, പഞ്ചായത്ത് അംഗങ്ങളായ ഷംഷാദ്, സുജാത എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം എസ്.ഐ പ്രമോദ് സ്വാഗതവും വ്യാപാരി യൂത്ത് വിങ് പ്രസിഡന്‍റ് ജബ്ബാര്‍ പള്ളം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.