കുട്ടിക്കളി റോഡില്‍ വേണ്ട: കുട്ടിഡ്രൈവര്‍മാരുടെ രക്ഷിതാക്കള്‍ക്കെതിരെ കേസുകള്‍ പെരുകുന്നു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷാകര്‍ത്താക്കള്‍ക്കും ആര്‍.സി ഉടമകള്‍ക്കുമെതിരെ കേസ് എന്ന നിയമം ഊര്‍ജിതമാക്കിയപ്പോള്‍ ജില്ലയില്‍ ഐ.പി.സി 336 കേസുകള്‍ കൂടാന്‍തുടങ്ങി. ജില്ലയില്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതലും മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളിലാണ്. കുട്ടികളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് അന്തസ്സിന്‍െറ ഭാഗമാക്കിയ മാതാപിതാക്കള്‍ക്ക് അത് തിരുത്താനുള്ള മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ പ്രായപൂര്‍ത്തിയാകാതെ ഡ്രൈവിങ് പഠിപ്പിക്കരുത്, വാഹനങ്ങളുടെ താക്കോലുകള്‍ രഹസ്യമായി സൂക്ഷിക്കുക, ലേണേഴ്സ് ടെസ്റ്റ് എഴുതാതെ ഡ്രൈവിങ് പഠിപ്പിക്കുന്നതില്‍നിന്ന് ഡ്രൈവിങ് സ്കൂളുകള്‍ പിന്തിരിയുക എന്നിവയാണ് പൊലീസ് നടപടികൊണ്ട് ഉദ്ദേശിക്കുന്നത്. മക്കള്‍ തെറ്റ് ചെയ്താല്‍ രക്ഷിതാക്കള്‍ കോടതി കയറേണ്ടിവരും. കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ 17 കാരന്‍ കാറോടിക്കുന്നത് പിടിച്ച പൊലീസ് പിതാവിനെതിരെയും നിലേശ്വരത്ത് ബൈക്കോടിച്ച പതിനാലുകാരനെ പിടിച്ച പൊലീസ് ആര്‍.സി ഉടമക്കെതിരെയും കേസെടുത്തു. കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയ പുതിയ ജില്ലാ പൊലീസ് മേധാവി ചുമതലയേറ്റ ശേഷം വിദ്യാനഗര്‍ സ്റ്റേഷനില്‍ നാലുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അപകടം വരുത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന ഐ.പി.സി 336 വകുപ്പ് പ്രകാരമാണ് കേസ് എന്ന് വിദ്യാനഗര്‍ എസ്.ഐ അജിത് പറഞ്ഞു. ഈ നിയമം കര്‍ശനമാക്കുകയാണെന്നും കുട്ടികള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ ബങ്കരക്കുന്ന് സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച രാവിലെയാണ് 17കാരനായ മകന്‍ ഓടിക്കുകയായിരുന്ന കാര്‍ തളങ്കരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പിതാവിനെതിരെ പൊലീസ് കേസെടുത്തു. കുട്ടിഡ്രൈവര്‍മാരുടെ എണ്ണം പെരുകി അപകടങ്ങള്‍ പതിവാകുന്നതോടെ പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. നീലേശ്വരത്തിനടുത്ത് കോട്ടപ്പുറത്ത് ബൈക്കോടിച്ച 14കാരനാണ് പൊലീസ് പിടിയിലായത്. കോട്ടപ്പുറം ഗവ. ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിയെയാണ് പൊലീസ് പിടികൂടിയാത്. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കോട്ടപ്പുറം സ്വദേശിയായ ഒരാള്‍ തനിക്ക് ബൈക്കോടിക്കാന്‍ നല്‍കിയതാണെന്ന് വെളിപ്പെടുത്തിയത്. കുട്ടിയെ വെറുതെവിട്ട പൊലീസ് ആര്‍.സി ഉടമക്കെതിരെ കേസെടുത്തു. കുട്ടികള്‍ ബൈക്കോടിച്ചാല്‍ പിഴ ഈടാക്കുന്നതിനുപുറമെ മൂന്നുതവണയെങ്കിലും രക്ഷിതാക്കളും ആര്‍.സി ഉടമകളും കോടതി കയറേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ വീട്ടുകാര്‍ തന്നെ ഡ്രൈവിങ് പഠിപ്പിച്ച് അവര്‍ക്ക് പൊതുനിരത്തില്‍ ഓടിക്കാന്‍ നല്‍കുന്നത് രക്ഷിതാക്കള്‍ അന്തസ്സിന്‍െറ ഭാഗമായി മാറ്റിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്‍െറ സാന്നിധ്യത്തില്‍ ചേരുന്ന സര്‍വകക്ഷിയോഗങ്ങളില്‍ കുട്ടികള്‍ വാഹനം ഓടിക്കുന്നതിനെതിരെ പ്രത്യേക മുന്നറിയിപ്പും നല്‍കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.