തൃക്കരിപ്പൂര്‍: പാളത്തിനിടയിലെ തറയില്‍ ഇന്‍റര്‍ ലോക്കിങ് പ്രവൃത്തി ആഴ്ച പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. വെള്ളാപ്പ് റോഡ് റെയില്‍വേ ഗേറ്റ് ഈ മാസം 23 നാണ് അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടത്. ഒരാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രവൃത്തി ഇപ്പോഴും പാതി വഴിയിലാണ്. റെയില്‍വേ ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് ബീരിച്ചേരി, ഉദിനൂര്‍ ഗേറ്റുകള്‍ വഴി കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ആളുകള്‍ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചേരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പെടുന്ന പയ്യന്നൂര്‍ ഡിവിഷനിലെ പഴയങ്ങാടി മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള 10 ഗേറ്റുകളിലാണ് ഇന്‍റര്‍ ലോക്ക് പാകി നവീകരിക്കുന്നത്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയിലെ അഞ്ചു റെയില്‍വേ ക്രോസിങ്ങുകളിലും ഒരാഴ്ച വീതം അടച്ചിട്ട് ഇന്‍റര്‍ ലോക്ക് പാകിക്കഴിഞ്ഞു. ട്രെയിന്‍ ഗതാഗതം തടസപ്പെടാത്ത രീതിയില്‍ പ്രവൃത്തി ക്രമീകരിക്കുന്നതിനാലാണ് കാലതാമസം ഉണ്ടാവുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.