നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പാലായി റഗുലേറ്റര്‍ കം ഷട്ടര്‍ ബ്രിഡ്ജിന് അനുമതി ലഭിച്ചതായി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നീലേശ്വരം നഗരസഭയും കയ്യൂര്‍-ചീമേനി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ് അണക്കെട്ട് പാലം. നാലര മീറ്റര്‍ വീതിയും 225 മീറ്റര്‍ നീളവുമാണ് പാലത്തിന്. 65 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. നബാര്‍ഡിന്‍െറ സഹായത്തോടെയാണ് പാലം നിര്‍മിക്കുന്നത്. സാങ്കേതികാനുമതി ലഭ്യമാകുന്നതോടെ പ്രവൃത്തി ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ തറക്കല്ലിടാന്‍ സാധിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. 1957ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായപ്പോഴാണ് അണക്കെട്ട് പാലത്തിന് അനുമതി ലഭിച്ചത്. എന്നാല്‍, ഇത്രയും വര്‍ഷം ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയായിരുന്നു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നിരന്തര സമ്മര്‍ദത്തിന്‍െറ ഫലമായാണ് പദ്ധതി യാഥാര്‍ഥ്യമായത്. ഏഴിമല നാവിക അക്കാദമി, സി.ആര്‍.പി.എഫ് പെരിങ്ങോം എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. പാലായി പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിനും ശാശ്വത പരിഹാരമാകും. പ്രവൃത്തി അനുവദിച്ച സര്‍ക്കാറിനും വകുപ്പുകള്‍ക്കും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.