സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാതൃകയായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇനി കാസര്‍കാട് ജില്ലാ പഞ്ചായത്തിനെ മാതൃകയാക്കാം. വൈദ്യുതിക്ഷാമത്തിന് കെ.എസ്.ഇ.ബിയെ പഴിപറയാതെ സ്വന്തംനിലയില്‍ സൗരോര്‍ജ പദ്ധതിയുണ്ടാക്കിയാണ് ജില്ലാ പഞ്ചായത്ത് മാതൃകയായത്. സംസ്ഥാനത്ത് ആദ്യമായാണ് സൗരോര്‍ജ പ്ളാന്‍റുപയോഗിച്ച് ഒരു സര്‍ക്കാര്‍ ഓഫിസ് ഈ നേട്ടം കൈവരിക്കുന്നത്. 15 കെ.വി സൗരോര്‍ജ പ്ളാന്‍റാണ് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. 25 വര്‍ഷമാണ് പ്ളാന്‍റിന്‍െറ കാലാവധി. 15.25 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഒന്നര മാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ കമീഷന്‍ ചെയ്ത പ്ളാന്‍റില്‍നിന്ന്് ഇതിനകം 9800 യൂനിറ്റ് വൈദ്യുതി, വൈദ്യുതി ബോര്‍ഡിന്‍െറ ഗ്രിഡിലേക്ക് നല്‍കിയതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍ അറിയിച്ചു. ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ളാന്‍റാണിത്. ബാറ്ററി അധിഷ്ഠിത പ്ളാന്‍റിന് മൂന്നു വര്‍ഷത്തിനകം ബാറ്ററി മാറ്റേണ്ടതിനാല്‍ ചെലവ് കൂടും. മതിയായ സൂര്യപ്രകാശം ലഭിക്കുന്ന തെളിഞ്ഞ കാലാവസ്ഥയില്‍ ഇവിടെ 15 കെ.വി വരെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ആവിഷ്കരിച്ച പദ്ധതിയാണിത്. വിവിധ വകുപ്പുകളുടെ അനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പദ്ധതി ആരംഭിക്കാന്‍ വൈകിയത്. കെ.എസ്.ഇ.ബിയുടെയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍െറയും സംയുക്ത പരിശോധനക്കുശേഷമാണ് പദ്ധതി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്‍െറ മുഴുവന്‍ ഊര്‍ജ ആവശ്യങ്ങളും നിറവേറ്റാന്‍ ഇതുവഴി സാധിക്കുന്നു. സൗരോര്‍ജ വൈദ്യുതി അളക്കുന്നതിനും കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതി കണക്കാക്കുന്നതിനും നെറ്റ് മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്‍െറ ചെലവില്‍ കെ.എസ്.ഇ.ബിയാണ് മീറ്റര്‍ സ്ഥാപിച്ചത്. അതിരൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന ജില്ലയില്‍ ഈ പദ്ധതി സാമൂഹിക പ്രതിബദ്ധത വിളിച്ചറിയിക്കുന്നതാണ്. രണ്ടാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന് കീഴിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും സൗരോര്‍ജ പാനല്‍ സംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യം. സൗരോര്‍ജ പ്ളാന്‍റിന്‍െറ ഉദ്ഘാടനം ഈമാസം 25ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.