റോഡ് കൈയേറ്റങ്ങള്‍ പൊളിച്ചു തുടങ്ങി

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി ഓവുചാല്‍ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കോട്ടച്ചേരി പ്രധാന നഗരത്തില്‍ ട്രാഫിക് ജങ്ഷന്‍ മുതല്‍ പഴയ കൈലാസ് തിയറ്റര്‍ വരെയുള്ള റോഡിലെ കൈയേറ്റങ്ങള്‍ പൊളിച്ചുതുടങ്ങി. കച്ചവടക്കാരും മറ്റും ഓവുചാലിനുമുകളിലെ നടപ്പാത കൈയേറിയെന്നാരോപിച്ച് മുമ്പ് പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നീട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സി. യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍, ഓവുചാല്‍ നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസമരം നടത്തി. തുടര്‍ന്ന് നടപ്പാത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നുകാണിച്ച് നഗരസഭ റോഡരികിലെ മുഴുവന്‍ കെട്ടിട ഉടമകള്‍ക്കും നോട്ടീസ് നല്‍കി. ഓവുചാല്‍ നിര്‍മാണം പുരോഗമിച്ചതോടെ കച്ചവടക്കാര്‍ തന്നെ കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുകയായിരുന്നു. നീക്കാത്തവ നഗരസഭ നേരിട്ട് പൊളിച്ചുനീക്കുമെന്ന് ചെയര്‍മാന്‍ വി.വി. രമേശന്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് കെ.എസ്.ടി.പി റോഡ് നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി സര്‍വേക്കല്ല് സ്ഥാപിച്ചിരുന്നു. ഓവുചാല്‍ പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തറയോടുകള്‍ പാകി നടപ്പാത നവീകരിക്കും. അതിനിടെ, ചിലയിടങ്ങളില്‍ വ്യാപാരികള്‍ക്കുവേണ്ടി കെ.എസ്.ടി.പി അധികൃതര്‍ ഓവുചാലിന്‍െറ ഗതിമാറ്റുന്നതായി പരാതി ഉയര്‍ന്നു. ചില സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്ഥലംവിട്ട് കുറച്ച് മാറ്റി ഓവുചാല്‍ സ്ഥാപിക്കുന്നതായാണ് ആരോപണം. കാഞ്ഞങ്ങാട്ടെ ചില വ്യാപാരികള്‍ തന്നെയാണ് പ്രതിഷേധമുയര്‍ത്തിയത്. എന്നാല്‍, പ്രവൃത്തിയില്‍ ഒരു കൃത്രിമവും കാണിക്കുന്നില്ളെന്നും അങ്ങനെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും സൂപ്പര്‍വൈസര്‍ പി.പി. വേണുനായര്‍ അറിയിച്ചു. ഈ മാസം 30നുമുമ്പ് കാഞ്ഞങ്ങാട് സൗത് മുതല്‍ അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് വരെയുള്ള കെ.എസ്.ടി.പി റോഡ് നിര്‍മാണം പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.