കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വികസന പദ്ധതികളുടെ നടത്തിപ്പിൽ വ്യാപക ക്രമക്കേട് നടന്നതായുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയുണ്ടായില്ല. സംസ്ഥാനത്ത് വിജിലൻസിന് നാഥനില്ലാതായതോടെയാണ് പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ റിപ്പോർട്ടിൽ നടപടിയില്ലാതായത്. മേഖലയിൽ നടത്തിയ വികസന പദ്ധതികളിൽ വ്യാപക ക്രമക്കേട് നടന്നതായ പരാതികളെ തുടർന്ന് വിജിലൻസ് ഡയറക്ടർ ആയിരുന്ന ഡോ. ജേക്കബ് തോമസിെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. വിജിലൻസ് കണ്ണൂർ യൂനിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം തുടങ്ങും മുമ്പ് ഡയറക്ടർ മാറിയതോടെയാണ് തുടർ നടപടികൾ നിലച്ചത്. ആറളം ഫാം മേഖലയിൽ പുനരധിവസിപ്പിക്കപ്പെട്ട 2500ഒാളം കുടുംബങ്ങളുടെ ക്ഷേമത്തിനായി നടത്തിയ വികസന പദ്ധതികളുടെ നടത്തിപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി സംഘം വിലയിരുത്തിയിരുന്നു. ഭവന നിർമാണം, കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ്, പുനരധിവാസ കുടുംബങ്ങളുടെ തൊഴിൽ പരിശീലനത്തിനായി സ്ഥാപിച്ച തൊഴിൽ പരിശീലന കേന്ദ്രം നശിച്ച സംഭവം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി, കക്കൂസ് നിർമാണം, വന്യജീവികളെ പ്രതിരോധിക്കുന്നതിന് കോടികൾ ചെലവിട്ട് നിർമിച്ച മതിൽ തുടങ്ങിയ പദ്ധതികളിലാണ് വ്യാപക ക്രമക്കേടുകൾ നടന്നതായി പരിശോധനയിൽ കെണ്ടത്തിയത്. ആറളം ഫാം കൂടാതെ ചതിരൂർ നൂറ്റിപ്പത്ത്, പരിപ്പ് തോട്, വാതിൽമട കോളനി, മുണ്ടയാംപറമ്പ് കോളനി, എടപ്പുഴ കോളനി തുടങ്ങിയ ആദിവാസി മേഖലയിൽ നിരവധി പദ്ധതികളുടെ നടത്തിപ്പിലും ക്രമക്കേടുകൾ കെണ്ടത്തിയതല്ലാതെ തുടർ നടപടിയുണ്ടായില്ല. വകുപ്പ് ഉദ്യോഗസ്ഥർ മുതൽ ഗുണഭോക്താക്കൾ വരെ നൂറുകണക്കിനാളുകളിൽനിന്ന് തെളിവെടുപ്പ് നടത്തിയാണ് വിജിലൻസ് സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.