തലശ്ശേരി: കൂത്തുപറമ്പ് നരവൂരിലെ ചാത്താടിമനക്കൽ ക്ഷേത്രത്തിന് സമീപത്തെ ചാക്ക് ഗോഡൗണിൽ ബംഗാൾ സ്വദേശി മുഹമ്മദ് ഷംസുദ്ദീനെ (36) കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് ബംഗാൾ സ്വദേശി മുഹമ്മദ് ആസാദിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. ബുധനാഴ്ച കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവ് അധികം അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ഷംസുദ്ദീന്റെ ഭാര്യക്കും കുട്ടികൾക്കും നൽകണം. ഷംസുദ്ദീന്റെ അവകാശികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
2013 ജൂലൈ 16നാണ് കേസിനാധാരമായ സംഭവം. മരവന്റവിട കിഴക്കേയിൽ യൂസഫ് എന്നയാൾ നടത്തിവരുന്ന നരവൂരിലെ ചാത്താടി മനക്കൽ ക്ഷേത്രം ഗേറ്റിന് സമീപത്തെ ചാക്ക് തുന്നൽ ഗോഡൗണിലേക്ക് മുമ്പ് ഗോഡൗണിൽ ജോലിചെയ്തിരുന്ന കൊൽക്കത്ത സ്വദേശി മുഹമ്മദ് ഷംസുദ്ദീൻ ചാക്ക് തുന്നൽ ജോലിക്കായി നാട്ടുകാരനായ മുഹമ്മദ് ആസാദിനെയും കൂട്ടി അന്ന് രാവിലെ ഗോഡൗണിൽ എത്തിയതായിരുന്നു.
ഉടമ യൂസഫിന്റെ നിർദേശപ്രകാരം ഗോഡൗണിന്റെ മേൽനോട്ടം വഹിച്ചിരുന്ന എം.വി. മായൻ ഇരുവരെയും ജോലിക്ക് നിർത്തി. പിറ്റേന്ന് രാവിലെ 11ന് ഗോഡൗണിൽ എത്തിയ മായൻ മുറിക്കകത്ത് ഷംസുദ്ദീൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ കൂത്തുപറമ്പ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്ന് നോക്കിയപ്പോൾ മുഹമ്മദ് ഷംസുദ്ദീൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു.
നാട്ടിൽനിന്ന് വരുമ്പോൾ വാഗ്ദാനംചെയ്ത കൂലി ലഭിക്കാത്തതിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടാവുകയും ഭക്ഷണം പാകംചെയ്യുകയായിരുന്ന ഷംസുദ്ദീന്റെ കഴുത്തിൽ ചരട് മുറുക്കി വലിച്ചിഴച്ച് കിടപ്പുമുറിയിൽ കൊണ്ടുവന്ന് കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. സംഭവശേഷം തലശ്ശേരിയിലെത്തി ട്രെയിൻ മാർഗം ബംഗാളിലേക്ക് കടന്ന ആസാദ് 22 ന് ബംഗാളിലെ 24 ഫർഗാന ജില്ലയിലെ ഉൾട്ടഡംഗ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കൂത്തുപറമ്പ് എസ്.ഐ സി.എച്ച്. ഉണ്ണികൃഷ്‌ണനും സംഘവും പ്രതിയെ കോടതി മുഖാന്തരം ഏറ്റുവാങ്ങി അറസ്റ്റ് ചെയ്‌ത് കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അന്നത്തെ കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്‌ടർ കെ.വി. ബാബുവാണ് കൂടുതൽ അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗം 22 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.