മാഹി കലാഗ്രാമ സ്ഥാപകൻ എ.പി. കുഞ്ഞിക്കണ്ണൻ അനുസ്‌മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു
ന്യൂമാഹി: മനുഷ്യത്വത്തെ ഉണർത്താനുള്ള മാധ്യമമാണ് കലയെന്ന് വിശ്വസിച്ച മനുഷ്യ സ്നേഹിയായിരുന്നു എ.പി. കുഞ്ഞിക്കണ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാഹി കലാഗ്രാമ സ്ഥാപകൻ എ.പി. കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കലപ്രതിമ കലാഗ്രാമാങ്കണത്തിൽ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്കാലവും സോഷ്യലിസ്റ്റ് ആശയത്തോട് നല്ല രീതിയിലുള്ള ആഭിമുഖ്യം പുലർത്തി. നല്ല സംരംഭകനായി വളർന്നപ്പോഴും കലയോടും സോഷ്യലിസ്റ്റ് ആശയങ്ങളോടുമുള്ള അടുപ്പം അദ്ദേഹം പുലർത്തിപ്പോന്നു. നാല് കാശ് സമ്പാദിച്ചപ്പോഴും കലയെ മറക്കാനോ സോഷ്യലിസ്റ്റ് ആശയം കൈവിടാനോ എ.പി. കുഞ്ഞിക്കണ്ണൻ തയാറായില്ല. എ.പി. കുഞ്ഞിക്കണ്ണന്റെ വ്യക്തിത്വം തുടിക്കുന്ന വെങ്കലപ്രതിമയൊരുക്കിയ ശിൽപി എൻ. മനോജ് കുമാറിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സംഘാടകരുടെ വക പൊന്നാടയണിയിച്ച് ആദരിച്ചു. കലാഗ്രാമം ചിത്രകലാധ്യാപകൻ പ്രശാന്ത് ഒളവിലം തയാറാക്കിയ പിണറായി വിജയന്റെ ഛായാചിത്രം അദ്ദേഹത്തിനു സമർപ്പിച്ചു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.
ടി. പത്മനാഭൻ എ.പി. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു. കെ.കെ. മാരാർ അനുസ്മരണപ്രഭാഷണം നടത്തി. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, കലാഗ്രാമം ട്രസ്റ്റി എ. ബാലൻ, സംഘാടക സമിതി ചെയർമാൻ ഡോ. എ.പി. ശ്രീധരൻ, ജനറൽ കൺവീനർ അസീസ് മാഹി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.