കണ്ണൂർ സിറ്റി: മുറവിളികൾക്കൊടുവിൽ തയ്യിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ശാപമോക്ഷം. ദിവസവും 250ലേറെ രോഗികൾ ആശ്രയിക്കുന്ന മൈതാനപ്പള്ളിയിൽ പ്രവർത്തിക്കുന്ന പി.എച്ച്.സിയുടെ എല്ലാ അടിസ്‌ഥാന സൗകര്യങ്ങളുമടങ്ങിയ പുതിയ കെട്ടിടമാണ് ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്. അടുത്ത ആഴ്ചതന്നെ ഉദ്ഘാടകരുടെ സൗകര്യത്തിന് കാത്തിരിക്കുകയാണ് അധികൃതർ. പല വകുപ്പുകളുടെയും കീഴിലായതിനാൽ ഉദ്ഘാടനത്തിന് വകുപ്പ് മന്ത്രിമാരുടെ സൗകര്യം ലഭിക്കാൻ കാത്തിരിക്കുന്നതായാണ് അധികൃതർ അറിയിച്ചത്. കണ്ണൂർ കോർപറേഷന് വേണ്ടി തീരദേശ വികസന കോർപറേഷനാണ് കെട്ടിടം നിർമിച്ചത്. സൗജന്യ ഡെൻറൽ ക്ലിനിക്, ലാബ് സൗകര്യം തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മതിയായ സൗകര്യങ്ങൾ ഇല്ലാത്ത പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. മൈതാനപ്പള്ളി അംഗൻവാടി കെട്ടിടത്തിന് മുകളിൽ ഇടുങ്ങിയ റൂമിലാണ് വയോധികരടക്കം ചികിത്സക്കായി കാത്തുനിൽക്കുന്നത്. സ്ഥലപരിമിതി കാരണം മരുന്നുകൾ കാർഡ്ബോർഡ് െപട്ടികളിലാക്കി രോഗികളുടെ വെയ്റ്റിങ് ഹാളിൽതന്നെ സൂക്ഷിക്കുന്നതും രോഗികൾക്ക് ദുരിതമായിരുന്നു. രണ്ടു ഷിഫ്റ്റുകളിലായി സ്‌പെഷലിസ്റ്റടക്കം നാലു ഡോക്ടർമാർക്ക് ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. 95 ലക്ഷം രൂപ മുടക്കി പി.എച്ച്.സിക്ക് വേണ്ടിയുള്ള കെട്ടിടം പൂർത്തിയാക്കി കാടുകയറാൻ വിട്ടുകൊടുത്തത്തിൽ പ്രതിഷേധം ശക്തമായിരുന്നു. കുറുവ, സിറ്റി, മരക്കാർകണ്ടി, ആദികടലായി, ഉരുവച്ചാൽ, തോട്ടട, താഴെചൊവ്വ, ആറ്റടപ്പ, ജില്ല ആശുപത്രി പരിസരം, ജില്ല ആശുപത്രി ബസ്സ്റ്റാൻഡ്, ആനയിടുക്ക്, ആയിക്കര, ചാല ഭാഗങ്ങളിൽനിന്നുള്ള രോഗികൾ ഈ പ്രാഥമിക ആരോഗ്യകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. എല്ലാ ബുധനാഴ്ച ദിവസങ്ങളിലും കുത്തിവെപ്പ് ക്യാമ്പുകൾ നടക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടുതവണ ശിശുരോഗ വിദഗ്ധെൻറ സേവനവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.