തലശ്ശേരി: ഇടവേളക്കുശേഷം നഗരസഭാ സി.പി.എം കൗൺസിലറുടെ വീടിനുനേരെ അക്രമം നടന്നതോടെ നങ്ങാറത്ത് പീടികയിൽ വീണ്ടും സംഘർഷാവസ്ഥ. ബുധനാഴ്ച രാത്രി നങ്ങാറത്ത്പീടിക വാർഡ് കൗൺസിലറും സി.പി.എം പ്രവർത്തകനുമായ ടെമ്പിൾ ഗേറ്റ് പുതിയറോഡിലെ ശ്രീരാഗം വീട്ടിൽ വിജയൻ മാസ്റ്ററുടെ വീടിനുനേരെ അക്രമം നടന്നതാണ് പ്രദേശത്ത് വീണ്ടും സംഘർഷത്തിന് വഴിവെച്ചത്. ഇതോടെ സംഘർഷമേഖലയിൽ ഒമ്പത് വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ ആറു വീടുകൾ സി.പി.എം പ്രവർത്തകരുടെയും മൂന്നെണ്ണം ആർ.എസ്.എസ്---ബി.ജെ.പിക്കാരുടേതുമാണ്. സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് ബുധനാഴ്ച അർധരാത്രിയോടെ നോർത്ത് സോൺ ഡി.ജി.പി രാജേഷ് ദിവാൻ മിന്നൽ സന്ദർശനം നടത്തി. കഴിഞ്ഞദിവസങ്ങളിൽ ആക്രമിക്കപ്പെട്ട വീടുകൾ ഡി.ജി.പി സന്ദർശിച്ചു. അക്രമികൾക്കെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം, ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അഞ്ച് പ്ലാറ്റൂൺ സായുധസേനയെ സംഘർഷബാധിത മേഖലയിൽ ബുധനാഴ്ച രാത്രി തന്നെ വിന്യസിച്ചു. അക്രമംനടന്ന പല വീടുകളിലും വീട്ടുകാരെ വിളിച്ചുണർത്താതെയായിരുന്നു ഡി.ജി.പിയുടെ സന്ദർശനം. രാത്രിയിൽ അസമയത്ത് കാണുന്ന വാഹനങ്ങൾ പിടികൂടാനും സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിലെടുക്കാനും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 13 ബി.ജെ.പി-, സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.