കാസർകോട്: വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അധോലോക ഗുണ്ടാ സംഘാംഗം ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് ധർമത്തടുക്ക റോഡിലെ പെർദുദെ ജി.കെ ജനറൽ സ്റ്റോർ ഉടമ കയ്യാർ മണ്ടേക്കാപ്പിലെ രാമകൃഷ്ണ മൂല്യയെ (52) വെട്ടിക്കൊന്ന കേസിൽ ചെങ്കള എടനീർ ചൂരിമൂലയിലെ ബി.എം. ഉമ്മർഫാറൂഖ് (36), പൊവ്വൽ സ്റ്റോർ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നൗഷാദ് ഷെയ്ഖ് (33), ബോവിക്കാനം എട്ടാംമൈൽ കിങ് ക്വാർട്ടേഴ്‌സിലെ അബ്ദുൽ ആരിഫ് (അച്ചു-33), ചെങ്കള റഹ്മത്ത് നഗർ ചോപ്പാലയിൽ കെ.അഷറഫ് (23) എന്നിവരെയാണ് കുമ്പള സി.ഐ വി.വി.മനോജിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരെ കാസർകോട് കോടതി റിമാൻഡ് ചെയ്തു. തിരിച്ചറിയൽ പരേഡിന് ഹാജരാക്കേണ്ടതിനാൽ മുഖംമൂടിയണിയിച്ചാണ് പ്രതികളെ കോടതിയിലെത്തിച്ചത്. മേയ് നാലിന് ഉച്ച രണ്ടരയോടെയാണ് രാമകൃഷ്ണ മൂല്യ കൊല്ലപ്പെട്ടത്. മുഗു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരത്തിെൻറ പൂട്ട് പൊളിച്ച് 4453 രൂപ കവർന്നകേസിൽ ഉമ്മർ ഫാറൂഖ്, കൂട്ടുകാരായ റാഹിം പാഷ, റസാഖ് എന്നിവരെ മാർച്ച് എട്ടിനു അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉമ്മർ ഫാറൂഖിനു വ്യാപാരിയായ രാമകൃഷ്ണനുമായുണ്ടായ വിരോധമാണ് കൊലക്ക് കാരണമായതെന്ന് ജില്ല പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു. അഷറഫാണ് കാർ ഓടിച്ചിരുന്നത്. മൂന്നുപേരും കൊലപാതകത്തിൽ നേരിട്ടു പങ്കാളികളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ ആരിഫ് ഗുണ്ടാ ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇവർ സഞ്ചരിച്ച കാർ മംഗളൂരു ദേർലക്കട്ടയിലെ സ്വകാര്യ കോളജ് മൈതാനത്ത് നിന്നു കണ്ടെത്തി. ഇതിനകത്ത് ചെറിയ കത്തി ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. കൊല നടന്ന് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാനായത് പൊലീസിന് നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.