കണ്ണൂർ: ഉത്തരകേരളത്തിെൻറ വിനോദസഞ്ചാര വികസനത്തിൽ വൻ കുതിപ്പിന് വഴിയൊരുക്കി മലനാട്-മലബാർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ചിറകുമുളക്കുന്നു. മയ്യഴിപ്പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും ടൂറിസ്റ്റ് സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയും നടപ്പാക്കാനുദ്ദേശിക്കുന്ന മെഗാ ക്രൂയിസ് ടൂറിസം പദ്ധതിയുടെ അവലോകനത്തിനായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. 300 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ടുജെട്ടികൾ, പുഴയോരനടപ്പാത എന്നിവ നിർമിക്കാൻ ഇതിനകം 15 കോടിയോളം രൂപ സംസ്ഥാനസർക്കാർ അനുവദിച്ചിട്ടുണ്ട്. മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി പുഴകളിലൂടെയും കായലുകളിലൂടെയുമുള്ള 200 കിലോമീറ്ററോളം ബോട്ട് യാത്ര ഉൾപ്പെടെയുള്ള പദ്ധതികളുടെ മേൽനോട്ടത്തിനായി കണ്ണൂർ ജില്ല കലക്ടറുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശങ്ങളിലെ എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി മോണിറ്ററിങ് സമിതിക്ക് രൂപംനൽകാൻ യോഗത്തിൽ തീരുമാനമായി. പദ്ധതിയുടെ വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും ഉടൻ കേന്ദ്രസർക്കാറിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. നിയമസഭമന്ദിരത്തിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ െജയിംസ് മാത്യു, ടി.വി. രാജേഷ്, സി. കൃഷ്ണൻ, എം. രാജഗോപാലൻ, വിനോദസഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ബാലകിരൺ തുടങ്ങിയവരും സംബന്ധിച്ചു. ടൂറിസം പദ്ധതിയുടെ സ്വതന്ത്രമായ നടത്തിപ്പിന് ഒരു സ്പെഷൽ ഓഫിസറെ ചുമതലപ്പെടുത്തും. പ്രാദേശികതലത്തിൽ ടൂറിസത്തെക്കുറിച്ചുള്ള അവബോധം വളർത്താനും വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കാനുമായി കിറ്റ്സിനെ ചുമതലപ്പെടുത്തി. വിനോദസഞ്ചാരികളെ സഹായിക്കാൻ പ്രാദേശികതലത്തിൽതന്നെ ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ക്രൂയിസ് പദ്ധതിക്കായി മുസിരിസ് പദ്ധതി മാതൃകയിലുള്ള ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടുകൾ വിനോദസഞ്ചാര വകുപ്പ് അനുവദിക്കും. അവയുടെ നടത്തിപ്പ് പ്രാദേശിക ടൂറിസം സൊസൈറ്റികളെയാണ് ഏൽപിക്കുക. പുഴകളൊഴുകുന്ന പ്രദേശങ്ങളുടെ സവിശേഷതകൾ ഉപയോഗപ്പെടുത്തി ടൂറിസ്റ്റ് സൗകര്യം വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാദേശികമോൽനോട്ടത്തിനായി എം.എൽ.എ ചെയർമാനായി ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കമ്മിറ്റികൾ രൂപവത്കരിക്കും. നിലവിലുള്ള ഹോംസ്റ്റേകളെ േപ്രാത്സാഹിപ്പിക്കുന്നതോടൊപ്പം കൂടുതൽ പ്രദേശങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ആരംഭിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ഭക്ഷണസൗകര്യം, കേന്ദ്രങ്ങളുടെ പരിപാലനം എന്നിവയുടെ ചുമതല ശുചിത്വ മിഷെൻറ മേൽനോട്ടത്തിൽ കുടുംബശ്രീയെ ഏൽപിക്കും. ഇതോടൊപ്പം സുൽത്താൻ കനാൽ പുനരുദ്ധാരണത്തിനായി ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് തയാറാക്കിയ പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചു. അടുത്ത ഫെബ്രുവരിക്ക് മുമ്പായി സുൽത്താൻതോട് ഗതാഗത യോഗ്യമാക്കാൻ ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടറെ ചുമതലപ്പെടുത്തി. ഉത്തരകേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രക്കൊപ്പം അവയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്കാരം, കല, സംഗീതം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനകേന്ദ്രങ്ങൾ, ആയോധന കലകൾ, കരകൗശല വസ്തുക്കൾ, പ്രകൃതിഭംഗി, കണ്ടൽക്കാടുകൾ, ഭക്ഷ്യവിഭവങ്ങൾ തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളെ മുഴുവൻ കോർത്തിണക്കിയാണ് മലനാട് -മലബാർ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കൽ തുറമുഖവും യാഥാർഥ്യമാകുന്നതോടെ വടക്കൻ കേരളത്തിെൻറ ടൂറിസ്റ്റ്- വ്യാപാര വളർച്ചക്കുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് സംസ്ഥാനസർക്കാർ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രദേശത്തിെൻറ ടൂറിസ്റ്റ് വികസനത്തിനൊപ്പം വിവിധമേഖലകളിലെ ആയിരങ്ങൾക്ക് തൊഴിൽ നേടാനും പദ്ധതി സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.