തളിപ്പറമ്പ്: ‘മഴ കൊയ്ത്തിന്’ ഇറങ്ങുന്ന മോഷ്ടാക്കളെ കുടുക്കാൻ തളിപ്പറമ്പിൽ ‘ഓപറേഷൻ മൺസൂൺ’ തുടങ്ങുന്നു. തളിപ്പറമ്പ് പൊലീസാണ് വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ തളിപ്പറമ്പിൽ ഓപറേഷൻ മൺസൂൺ എന്ന പേരിൽ രാത്രി പട്രോളിങ് ഒരുക്കുന്നത്. വിമുക്ത ഭടന്മാരായ രണ്ടു പേരടങ്ങുന്ന അഞ്ച് സംഘങ്ങളായാണ് ബീറ്റ് നടത്തുക. രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുമണി വരെയായിരിക്കും ഇവരുടെ സേവനം. ഭടന്മാരെ തെരഞ്ഞെടുക്കലും ആവശ്യമായ ബീറ്റൺ, ടോർച്ച്, മഴക്കോട്ടുകൾ മുതലായവ തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് നൽകും. ഇവർക്കാവശ്യമായ പ്രതിമാസ വേതനം വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ചേർന്ന് നൽകാനാണ് തീരുമാനം. റോട്ടറി ജങ്ഷൻ മുതൽ ചിറവക്കു വരെയും മൂത്തേടത്ത് ഹൈസ്കൂൾ മുതൽ കപ്പാലം വരെയും കോർട്ട് റോഡ്, മന്ന, മാർക്കറ്റ് എന്നിവിടങ്ങളിലുമായാണ് പട്രോളിങ് ഏർപ്പെടുത്തുക. ഇവർക്ക് ഡ്യൂട്ടി നിശ്ചയിക്കുന്നതും ഓരോ മേഖലയിൽ വിന്യസിക്കലും അവരുടെ സേവനം നിരീക്ഷിക്കലും പൊലീസിെൻറ ചുമതലയായിരിക്കും. നഗരത്തിൽ ഇവരുടെ സേവനം ലഭ്യമാക്കുന്നതോടെ പൊലീസിെൻറ പട്രോളിങ് ഗ്രാമങ്ങളിലേക്ക് മാറ്റാൻ കഴിയും. എസ്.ഐ ബിനു മോഹെൻറ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതി ജൂൺ 19ന് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം നഗരത്തിൽ 30ഓളം സ്ഥലത്തായി നിരീക്ഷണ കാമറകളും ഉടൻ ഒരുക്കും. സന്നദ്ധ സംഘടനകളുടെ സഹകരണത്താൽ ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.