ഇന്ദിര ആവാസ് യോജന ഭവനപദ്ധതി താളം തെറ്റുന്നു

കേളകം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ട് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ വീട് നിര്‍മാണം തുടങ്ങിയ ഗുണഭോക്താക്കള്‍ ദുരിതത്തിലായി. 2014 മാര്‍ച്ച് 31ന് പൂര്‍ത്തിയാവേണ്ട പദ്ധതിയാണ് ഒമ്പത് മാസം പിന്നിട്ടിട്ടും ഫണ്ട് ലഭിക്കാത്തതിനാല്‍ താളംതെറ്റിയത്. പേരാവൂര്‍ ബ്ളോക് പഞ്ചായത്തില്‍ മാത്രം അഞ്ഞൂറോളം ഗുണഭോക്താക്കള്‍ ഭവന നിര്‍മാണത്തിനുള്ള തുകക്കായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. ബി.പി.എല്‍ കുടുംബങ്ങള്‍ക്കും നിരാലംബരായ എ.പി.എല്‍ കുടുംബങ്ങള്‍ക്കും ഭവനനിര്‍മാണത്തിനുള്ളതാണ് ഇന്ദിര ആവാസ് യോജന ഭവനപദ്ധതി. ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എന്നിവ സംയുക്തമായാണ് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നത്. കേന്ദ്ര വിഹിതം 70,000, സംസ്ഥാന സര്‍ക്കാര്‍ 50,000, ജില്ലാ പഞ്ചായത്ത് 28,000, ബ്ളോക് പഞ്ചായത്ത് 32,000, ഗ്രാമപഞ്ചായത്ത് 20,000 രൂപ എന്നിങ്ങനെയാണ് ഗഡുക്കളായി തുക നല്‍കേണ്ടത്. ഇതില്‍ ത്രിതല പഞ്ചായത്തുകള്‍ നിശ്ചിത വിഹിതം കൃത്യമായി വിതരണം ചെയ്തെങ്കിലും സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭ്യമായില്ല. സര്‍ക്കാര്‍ വിഹിതം പ്രതീക്ഷിച്ച് വീട് നിര്‍മാണം തുടങ്ങിയവരാണ് കടക്കെണിയിലായത്. ഗുണഭോക്താക്കള്‍ക്കുള്ള മുഴുവന്‍ തുകയും വിതരണം ചെയ്യേണ്ടത് ബ്ളോക് പഞ്ചായത്തുകള്‍ മുഖേനയാണ്്. കടം വാങ്ങി വീട് നിര്‍മാണം തുടങ്ങിയ ഗുണഭോക്താക്കള്‍ ദിനേന ബ്ളോക് പഞ്ചായത്തുകളിലത്തെി മടങ്ങുന്ന കാഴ്ചയാണിപ്പോള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.