ആലക്കോട്: ഏതു വിധേനയും ആലക്കോട് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് സകല തന്ത്രങ്ങളും പയറ്റുന്നതിന്‍െറ ഭാഗമായി സ്വന്തം സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് എല്‍.ഡി.എഫ് കോണ്‍ഗ്രസ് റെബലുകള്‍ക്ക് പിന്തുണ നല്‍കി. മേരിഗിരി, രയറോം, ഒറ്റത്തൈ വാര്‍ഡുകളിലാണ് യു.ഡി.എഫിന്‍െറ റെബലുകള്‍ എല്‍.ഡി.എഫിന്‍െറ സ്വതന്ത്ര സ്ഥാനാര്‍ഥികളായത്. മേരിഗിരിയില്‍ ലിസ്സി വര്‍ഗീസാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ താര നെല്ലുവേലിക്കെതിരെയാണ് ഇവര്‍ റെബലായി പത്രിക നല്‍കിയിരുന്നത്. കോണ്‍ഗ്രസിലെ പോര് രൂക്ഷമായതോടെ സി.പി.ഐയുടെ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന സാലി കൊല്ലംപറമ്പിലിനെ എല്‍.ഡി.എഫ് പിന്‍വലിച്ചാണ് റെബലിന് പിന്തുണ നല്‍കിയത്. രയരോത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി അനുരൂപ് പ്രകാശാണ് പത്രിക നല്‍കിയിരുന്നത്. കോണ്‍ഗ്രസിലെ ഷിബി സനീഷിനെതിരെ ഒരുവിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബെറ്റി ജോണ്‍ പതിയിലിനെ സ്ഥാനാര്‍ഥിയാക്കിയതോടെ അനുരൂപിനെ പിന്‍വലിച്ച് ബെറ്റിക്ക് പിന്തുണ നല്‍കി. ഒറ്റത്തൈയില്‍ ലിസി കലയക്കാട്ടിലിനെ പിന്‍വലിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി മേരിക്കുട്ടി ആന്‍േറാ കളപ്പുരക്കാണ് എല്‍.ഡി.എഫ് പിന്തുണ നല്‍കിയത്. കോണ്‍ഗ്രസിലെ സാലി ജെയിംസ് തണ്ണിപ്പാറയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഈ മൂന്നു സീറ്റുകളും കോണ്‍ഗ്രസിന്‍െറ കുത്തക സീറ്റുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.