യൂസഫലിയുടെ കൈത്താങ്ങ്; മുഹമ്മദിന്‍െറ മക്കള്‍ക്ക് റോഡരികില്‍ വീട്

തളിപ്പറമ്പ്: പ്രവാസി വ്യവസായി യൂസഫലിയുടെ സഹായത്താല്‍ നിര്‍ദന കുടുംബത്തിന് വീടൊരുങ്ങി. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത നാലു മക്കളേയും കൊണ്ട് വൃദ്ധ മാതാപിതാക്കളായ ടി.കെ. മുഹമ്മദും പാറോട്ടകത്ത് മറിയമും കൊച്ചു വീട്ടില്‍ നരകിക്കുമ്പോഴാണ് കൈത്താങ്ങായി ലുലു ഗ്രൂപ് മേധാവി എം.എ. യൂസഫലി എത്തിയത്. ഒരു വര്‍ഷം മുമ്പ് സഹായ അഭ്യര്‍ഥനയുമായി മുഹമ്മദ് അയച്ച കത്ത് യൂസഫലിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ തന്‍െറ ജീവനക്കാരെ അയച്ച് സംഭവത്തിന്‍െറ നിജസ്ഥിതി ഉറപ്പാക്കിയാണ് സ്ഥലം വാങ്ങി വീട് വെച്ചു നല്‍കിയത്. ചുടല തിരുവട്ടൂര്‍ റോഡില്‍ ചുടല ജുമാ മസ്ജിദിനു സമീപം 15 ലക്ഷം രൂപ മുടക്കി 10 സെന്‍റ് സ്ഥലം വാങ്ങി 25 ലക്ഷം രൂപയുടെ വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു. അത്യാവശ്യം ഫര്‍ണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. കുടുംബത്തിന്‍െറ പേരില്‍ 10 ലക്ഷം രൂപ ബാങ്കിലും നിക്ഷേപിച്ചു. ലുലു ഗ്രൂപ് പബ്ളിക് റിലേഷന്‍ മാനേജര്‍ മുഹമ്മദ് ഉമ്മര്‍, മീഡിയാ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ പുതിയ വീട്ടിലത്തെി താക്കോലും രേഖകളും കൈമാറി. വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ചുടല ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്യയും ഒരുക്കിയിരുന്നു. മുഹമ്മദ്-മറിയം ദമ്പതികളുടെ ഏഴ് മക്കളില്‍ നബീസ (45), റൂബിയ (40), സത്താര്‍ (39), ഉസ്മാന്‍ (27) എന്നിവര്‍ക്ക് 15 വയസ്സ് മുതലാണത്രെ രോഗലക്ഷണം കണ്ടുതുടങ്ങിയത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന അപൂര്‍വ രോഗമാണിവര്‍ക്ക്. കോഴിക്കോട്, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ ആശുപത്രികളിലെല്ലാം ചികിത്സ നടത്തിയെങ്കിലും രോഗം മൂര്‍ച്ഛിക്കുകയാണ്. 2000ല്‍ വിവാഹിതനായതിനു ശേഷമാണ് സത്താറിന് രോഗം മൂര്‍ച്ഛിച്ചത്. ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. തളിപ്പറമ്പിലെ സഞ്ജീവനി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ ഇവര്‍ക്കാവശ്യമായ ഹോം കെയറും കെ.എം.സി.സി പ്രവര്‍ത്തകരുടെ ആശ്വാസ ധനവും ലഭിക്കുന്നുണ്ടെങ്കിലും മരുന്നിനും മറ്റുമായി നല്ളൊരു തുക ഓരോ മാസവും ചെലവാകുന്നത് ഈ കുടുംബത്തെ വലക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.