പരീക്ഷ തുടങ്ങി; വൈദ്യുതിയില്ലാതെ വിദ്യാര്‍ഥികളുടെ ദുരിതവും

അടിമാലി: എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകള്‍ ആരംഭിച്ചിരിക്കെ അടിക്കടി വൈദ്യുതി മുടങ്ങുന്നത് വിദ്യാര്‍ഥികളെ വലക്കുന്നു. ദേവികുളം താലൂക്കില്‍ മാങ്കുളം, പള്ളിവാസല്‍, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലും ഉടുമ്പന്‍ചോല താലൂക്കില്‍ ചിന്നക്കനാല്‍, ബൈസണ്‍വാലി, കൊന്നത്തടി പഞ്ചായത്തുകളിലും തൊടുപുഴ താലൂക്കില്‍ ഇടവെട്ടി, ആലക്കോട്, കരിമണ്ണൂര്‍, മുട്ടം പഞ്ചായത്തുകളിലുമാണ് പ്രതിസന്ധി രൂക്ഷം. അപ്രഖ്യാപിത ലോഡ് ഷെഡിങ്ങും വോള്‍ട്ടേജ് ക്ഷാമവും കൂടിയാകുമ്പോള്‍ വിദ്യാര്‍ഥികളുടെ ദുരിതം ഏറുന്നു. മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷക്കാലത്ത് ലോഡ് ഷെഡിങ് ഒഴിവാക്കിയും മറ്റു തടസ്സങ്ങള്‍ ഇല്ലാതാക്കിയും വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍, ചില വൈദ്യുതി സെക്ഷന്‍ ഓഫിസുകളുടെ പരിധിയില്‍ പല ഭാഗത്തും കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാങ്കുളത്ത് ആറ് മണിക്കൂറില്‍ താഴെ മാത്രമാണ് വൈദ്യുതി ലഭിച്ചത്. വട്ടവടയില്‍ ബുധനാഴ്ച മൂന്ന് മണിക്കൂറും. കാന്തല്ലൂരിലും ഇതേ അവസ്ഥയാണ്. സ്വകാര്യ കമ്പനി വിതരണം നടത്തുന്ന മൂന്നാര്‍ മേഖലയിലും വൈദ്യുതി ഒളിച്ചുകളിക്കുകയാണ്. വീട് വൈദ്യുതീകരിച്ചതിന്‍െറ പേരില്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പല ആദിവാസി സങ്കേതങ്ങളെയും ഇരുട്ടിലാക്കി. പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിധിയില്‍ വൈദ്യുതി വിതരണം മുടങ്ങിയിട്ടില്ളെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. തൊടുപുഴ മേഖലയില്‍ ചിലയിടങ്ങളില്‍ ദിവസേന പത്ത് തവണയെങ്കിലും വൈദ്യുതി മുടങ്ങാറുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണയാണ് വൈദ്യുതി മുടങ്ങിയത്. ബോര്‍ഡ് അധികൃതര്‍ കൃത്യമായി മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ പൊതുജനത്തിന് മുന്‍കരുതലെടുക്കാന്‍ കഴിയാറില്ല. ഉപഭോഗം കൂടിയതിനാല്‍ ട്രാന്‍സ്ഫോര്‍മറുകളുടെ ലോഡ് വര്‍ധിച്ചതാണ് അടിക്കടിയുള്ള തകരാറിനും വൈദ്യുതി മുടക്കത്തിനും കാരണമെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.