അടിമാലി: വിവിധ ജില്ലകളിലെ ഹൈസ്കൂൾ അധ്യാപക തസ്തികയുടെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം. എന്നാൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിലായി വിവിധ വിഷയങ്ങളുടെ റാങ്ക് ലിസ്റ്റുകൾക്ക് മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാകും. എന്നാൽ, പല ജില്ലകളിലും മുൻ വർഷങ്ങളിലെ ലിസ്റ്റുകളെ അപേക്ഷിച്ച് നിയമനങ്ങൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
തുടർച്ചയായ വർഷങ്ങളിൽ നിരവധി തസ്തികകൾ നഷ്ടപ്പെട്ടതും ആനുപാതികമായി പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത് വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കി. 2025-26 അധ്യയന വർഷത്തെ തസ്തിക നിർണയ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒക്ടോബർ ഒന്നിന് അധിക തസ്തികകൾ അനുവദിച്ച് ഉത്തരവ് ഇറങ്ങേണ്ടതാണ്.
എന്നാൽ, അധ്യയന വർഷം അവസാനിക്കാറായിട്ടും അവ ഇഴഞ്ഞുനീങ്ങുകയാണ്. തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ അതതുവർഷം ജൂലൈ 15നകം നിലവിലുള്ള ഒഴിവുകളിൽ പുനർവിന്യസിക്കുന്നത് കൊണ്ട് തന്നെ പല ഒഴിവുകളും ഉദ്യോഗാർഥികൾക്ക് ലഭിക്കാതെ പോകുന്ന സ്ഥിതിയാണ്.
ഇത് മറികടക്കാൻ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ ബി.ആർ.സികളിലേക്ക് പുനർവിന്യസിക്കുകയോ അല്ലെങ്കിൽ അതത് സ്കൂളുകളിൽ തന്നെ1:40 എന്ന അധ്യാപക-വിദ്യാർഥി അനുപാതത്തിൽ പുനർവിന്യാസം നടത്തുകയോ ചെയ്യണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. കൂടാതെ ഹൈസ്കൂൾ അധ്യാപകരുടെ ഹയർസെക്കൻഡറിയിലേക്കുള്ള തസ്തികമാറ്റം അനന്തമായി നീണ്ടുപോകുന്നതും ഹൈസ്കൂൾ തലത്തിൽ ഒഴിവുകൾ സൃഷ്ടിക്കപ്പെടുന്നത് വൈകുകയാണ്.
തസ്തികമാറ്റം വഴി ഹൈസ്കൂൾ തലത്തിൽ സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റുകളിൽനിന്ന് കൂടുതൽ പേർക്ക് നിയമനം നേടാനാകുമെന്നിരിക്കെ കെ -ടെറ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവ നീണ്ടുപോകുന്നത് ഉദ്യോഗാർഥികളെ നിരാശപ്പെടുത്തുന്നുണ്ട്. സുപ്രീംകോടതി വിധി പ്രകാരം 2027 സെപ്റ്റംബറിനകം കെ -ടെറ്റ് നേടാൻ സാവകാശം അനുവദിക്കുന്നതിനാൽ ഉപാധികളോടെയുള്ള തസ്തികമാറ്റത്തിന് തടസ്സങ്ങളില്ലന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.