തൊടുപുഴ: വേനലിൽ കുടിവെള്ളം തേടി ജനം അലയുമ്പോഴും ജല അതോറിറ്റി വിതരണത്തിനായി വിനിയോഗിക്കുന്ന വെള്ളത്തിന്‍റെ 30-40 ശതമാനം നഷ്ടപ്പെടുന്നതായി കണക്കുകൾ. വിതരണ ശൃംഖലയിലെ പൊട്ടലുകൾ, ചോർച്ച, ജലമോഷണം തുടങ്ങിയവ മൂലമാണ് നഷ്ടം. ചില നഗരങ്ങളിൽ 50 ശതമാനത്തോളം ജലനഷ്ടം ഉണ്ടാകുന്നു. വേനലിൽ ഭൂമിക്കടിയിലെ ജലചോർച്ച വർധിക്കുകയാണ്. പലയിടത്തും കാലപ്പഴക്കം ചെന്ന സിമന്‍റ്\ കാസ്റ്റ് അയൺ പൈപ്പുകളാണുള്ളത്.
ഇവക്ക് ഉയർന്ന മർദം താങ്ങാൻ കഴിയില്ല. പൈപ്പിന്‍റെ വ്യാസവും പൊട്ടലിന്‍റെ വ്യാപ്തിയും അനുസരിച്ച് നഷ്ടപ്പെടുന്ന ജലത്തിന്‍റെ അളവ് ചിലപ്പോൾ മുകളിൽ പറഞ്ഞ കണക്കിനും മുകളിലാകും. വലിയ നിർമാണ പദ്ധതികൾ, റോഡുകൾ തുടങ്ങിയവക്കായി മണ്ണെടുക്കുമ്പോൾ ജെ.സി.ബി തട്ടിയും മറ്റും പൈപ്പുകൾ തകരുന്നത് നിത്യസംഭവമാണ്. മീറ്ററുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും ജല അതോറിറ്റിക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്.
ഭൂഗർഭ ജലവുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനം സുരക്ഷിത മേഖലയാണെങ്കിലും ചില പ്രത്യേക ഇടങ്ങളിൽ ജലചൂഷണവും കൂടിവരുന്നതായാണ് കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഭൂഗർഭ ജല നിരപ്പിൽ ശരാശരി 1.6 മീ. വർധനവുണ്ടായതായി വകുപ്പിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ ഇക്കാലയളവിൽ അധികമഴ ലഭിച്ചതായാണ് ജല നിരപ്പ് ഉയരാൻ കാരണം. തീരപ്രദേശങ്ങളിൽ കഴിഞ്ഞ ദശകത്തിൽ ഭൂഗർഭ ജലവിതാനം 30 മുതൽ 40 ശതമാനം വരെ കുറഞ്ഞതായാണ് പഠനങ്ങൾ പറയുന്നത്.
ഹൈറേഞ്ച് മേഖലകളിൽ മണ്ണൊലിപ്പും ഭൂഘടനയിലെ മാറ്റവും മൂലം ഭൂഗർഭജലം താഴുന്ന പ്രതിഭാസവും കണ്ടുവരുന്നു. സംസ്ഥാനത്ത് നദികളിലെയും ജലമലിനീകരണം കൂടിവരുകയാണ്. നഗരങ്ങളിലെ ഓടകളിലെ മാലിന്യം കൂടുതലും ജല സ്രാതസ്സുകളിലണ് എത്തിച്ചേരുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്‍റെ പഠനമനുസരിച്ച് കേരളത്തിലെ 21 നദീഭാഗങ്ങൾ വലിയ തോതിലുള്ള മലിനീകരണത്തിന് വിധേയമാകുന്നു. ഇവ മാലിന്യമുക്തമാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആക്ഷൻ പ്ലാൻ തയാറാക്കി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.