മൂലമറ്റം: ജില്ലയിലെ ലോറേഞ്ച് മേഖല പനിച്ചുവിറക്കുന്നു. ജില്ലയിൽ 23 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഭൂരിപക്ഷം പേരും ലോറേഞ്ച് മേഖലയിൽനിന്നുള്ളവരാണ്. ഇടവെട്ടി, ആലക്കോട്, തൊടുപുഴ മുനിസിപ്പാലിറ്റി, മുട്ടം, കരിങ്കുന്നം മേഖലകളിലാണ് ഡെങ്കിപ്പനിയും വൈറൽ പനിയും പടരുന്നത്. ഇൗമാസം ഇതുവരെ 23 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 18 പേരും തൊടുപുഴ താലൂക്ക് പരിധിയിൽപെട്ടവരാണ്. ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിൽ മൂന്ന് വീതം മുട്ടം, കരിങ്കുന്നം, തൊടുപുഴ മുനിസിപ്പാലിറ്റി, മറയൂർ മേഖലകളിൽ രണ്ടുപേർക്ക് വീതവും മണക്കാട്, വണ്ണപ്പുറം, ചെമ്പകപ്പാറ, കുമാരമംഗലം, കൊന്നത്തടി മേഖലകളിൽ ഒന്നുവീതം ആളുകൾക്കുമാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. 4479 പേരാണ് പനിക്ക് ചികിത്സതേടി ജില്ലയിലെ വിവിധ ആശുപത്രികളിൽ എത്തിയിട്ടുള്ളത്. ഇത് ജൂൺ ഒന്ന് മുതൽ 14 വരെയുള്ള കണക്കാണ്. ബുധനാഴ്ചമാത്രം 469 പേർ പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. ഇതിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 18 പേർ സംശയനിഴലിലുമാണ്. പരിശോധന നടത്തി ഫലം അറിയുന്നതിന് ഇപ്പോൾ താമസം നേരിടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ചില സർക്കാർ ആശുപത്രികളിലും ഇപ്പോൾ കാർഡ് ടെസ്റ്റാണ് നടത്തുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ടുള്ള പരിശോധനയാണിതെന്നതിനാൽ ഇതിെൻറ ഫലം പൂർണമായും സ്ഥിരീകരിക്കാനാകുന്നില്ല. ആയതിനാൽ കാർഡ് ടെസ്റ്റ് നടത്തി ഫലം പോസിറ്റിവായവരുടെ രക്തസാമ്പിളുകൾ വീണ്ടും പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. എലീസ ടെസ്റ്റ് നടത്തിയാലേ കൃത്യമായ ഫലം ലഭിക്കൂ. ഇതിനു സൗകര്യം താലൂക്ക് ആശുപത്രികളിലുണ്ടെങ്കിലും ദിവസവും ഇത് പരിശോധിക്കാൻ സാധിക്കാറില്ല. ഇതുമൂലം ഫലം അറിയാൻ താമസമുണ്ട്. പകരുന്ന രീതി ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്ന് ഈഡിസ് ഇനത്തിൽപെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിെൻറ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ പെട്ടെന്നുള്ള കഠിനപനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ‘എല്ലുനുറുങ്ങുന്ന വേദന’ അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ബോൺ ഫീവർ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിെൻറ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിന് സാഡിൽ ബാഗ് സിൻഡ്രോം എന്നും പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.