കോട്ടയം: കല്ലും മണ്ണും നിറഞ്ഞ കിഴുക്കാന്തൂക്കായ ഇടവഴികള്‍ കയറിയും ഇറങ്ങിയും കുറച്ച് നടക്കുമ്പോഴേക്കും മടുക്കും. പിന്നെ വഴിയോരത്ത് എവിടെയെങ്കിലും അല്‍പനേരം ഇരുന്ന് കിതപ്പ് മാറ്റിയശേഷം വീണ്ടും ഒരേ നടപ്പാണ്. നാട്ടിന്‍പുറത്ത് ആകെയുള്ള സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ എത്തണമെങ്കില്‍ വീട്ടില്‍നിന്ന് പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടക്കാതെ തരമില്ല. 41 വര്‍ഷം മുമ്പ് എസ്.എസ്.എല്‍.സിക്ക് ഒന്നിച്ച് പഠിച്ചവര്‍ ഇതാദ്യമായി ഒത്തുകൂടിയപ്പോള്‍ വിശേഷങ്ങളും ഓര്‍മകളും എത്രപറഞ്ഞിട്ടും പലര്‍ക്കും തീരുന്നേയില്ലായിരുന്നു. സമയക്കുറവ് മൂലം ഓരോരുത്തരും വാക്കുകള്‍ ചുരുക്കിപ്പറയണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും മൈക്ക് കൈയില്‍ കിട്ടിയവരൊക്കെ പഴയ 16വയസ്സിലെ ചുറുചുറുക്കിലേക്ക് പരകായപ്രവേശനം നടത്തിക്കഴിഞ്ഞിരുന്നു. 1975-76 അധ്യയനവര്‍ഷം തൊടുപുഴക്കടുത്ത് മലയോര മേഖലയായ തട്ടക്കുഴയിലെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പത്താം ക്ളാസില്‍ പഠിച്ചിറങ്ങിയശേഷം ആദ്യമായി ഒരുമിച്ചുകൂടിയ ശനിയാഴ്ചദിവസം സ്കൂളില്‍ 86 വിദ്യാര്‍ഥികളും 12 അധ്യാപകരും ഒത്തുചേര്‍ന്നത് ആറുവര്‍ഷത്തെ നിതാന്ത പരിശ്രമത്തിന്‍െറ ഫലംകൂടിയാണ്. അധ്യാപകരില്‍ ചിലര്‍ക്ക് പ്രായാധിക്യത്തിന്‍െറ അവശതകള്‍ ബാധിച്ചിരുന്നിട്ടും ആവേശത്തോടെ തങ്ങളുടെ പഴയ കുസൃതിപ്പിള്ളേരെ കാണാന്‍ വേണ്ടി മാത്രം എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയകളോ ഫോണോ ഒന്നും ഇല്ലാതിരുന്ന തലമുറയില്‍പെട്ട ഇവരുടെ വിലാസവും നമ്പറും കിട്ടാന്‍ മാത്രം നിരവധി പേരെ ആശ്രയിക്കേണ്ടി വന്നതായി സംഗമം നടത്താന്‍ മുന്നിട്ടിറങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ വ്യക്തമാക്കിയപ്പോള്‍ അതില്‍ തികഞ്ഞ ആത്മാര്‍ഥതയുടെ അംശം മാത്രമാണ് നിറഞ്ഞത്. നാല് ബാച്ചുകളിലായി ഉണ്ടായിരുന്ന 142 പേരില്‍ (എട്ടുപേര്‍ മരണപ്പെട്ടു) ജീവിച്ചിരിപ്പുള്ള എല്ലാവരെയും തപ്പിപ്പിടിക്കുക എന്ന ഭഗീരഥപ്രയത്നമാണ് വെല്ലുവിളിയായി ഏറ്റെടുത്തത്. ശനിയാഴ്ച സ്കൂളില്‍ എത്തണമെന്നകാര്യം ഒന്നിലധികം തവണ വിളിച്ച് ഉറപ്പാക്കിയതിന്‍െറയും ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ മാത്രം മറ്റ് പരിപാടികള്‍ ഒഴിവാക്കി എത്തി. ‘അന്ന് ചോറുണ്ടുകഴിഞ്ഞ് കിണറ്റില്‍നിന്ന് വെള്ളം കോരിവേണം പാത്രം കഴുകാന്‍, വൈദ്യുതിയൊക്കെ അദ്ഭുതം മാത്രമായിരുന്നു അന്ന്്’. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്, തൊടുപുഴ ട്രാഫിക് എസ്.ഐ, വിവിധ സര്‍ക്കാര്‍ വകുപ്പില്‍നിന്ന് വിരമിച്ചവരും സര്‍വിസിലുള്ളവരും സ്വയം തൊഴില്‍ ചെയ്യുന്നവരുമടങ്ങുന്ന ആ വിദ്യാര്‍ഥിക്കൂട്ടം പഴയകാലത്തേക്ക് നടത്തിയ യാത്രയും ഉച്ചക്ക് ഇലയിട്ട് സദ്യവിളമ്പിയും നൊസ്റ്റാള്‍ജിയയുടെ എല്ലാഭാവങ്ങളും ആവോളം നുകര്‍ന്ന് ഒരുദിവസം പങ്കിട്ടും അടുത്ത വര്‍ഷം മുതല്‍ ജനുവരിയിലെ രണ്ടാമത്തെ ശനിയാഴ്ചകളില്‍ കുടുംബസംഗമമായി നടത്താനും തീരുമാനിച്ച ശേഷമാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.