കട്ടപ്പന: അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ പദ്ധതികള്‍ വരുന്നു. ബോട്ടിങ്, ട്രക്കിങ് ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ ആരംഭിക്കാനാണ് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുളമാവില്‍നിന്ന് അഞ്ചുരുളിയിലക്കും തിരിച്ചും ഇടുക്കി ജലാശയത്തിലൂടെയുള്ള ബോട്ടുയാത്ര പദ്ധതിയുടെ ഭാഗമായി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചുരുളി ടണല്‍ മുഖത്ത് തൂക്കുപാലം സ്ഥാപിക്കാന്‍ എട്ടുവര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി ഇപ്പോഴും കടലാസിലാണ്. ഇതിനുവേണ്ടി വനം വകുപ്പില്‍ കെട്ടിവെച്ച 13 ലക്ഷം ഇതുവരെ വിനിയോഗിച്ചില്ല. ജില്ല പഞ്ചായത്തിന്‍െറ ധനസഹായത്തോടെയുള്ള ഈ പദ്ധതി എത്രയും വേഗം ആരംഭിക്കാന്‍ നടപടിയെടുക്കും. അഞ്ചുരുളിയില്‍നിന്ന് വളാട്ടുപാറ, തേന്‍പാറ, കോവില്‍മല എന്നിവിടങ്ങളിലേക്ക് ട്രക്കിങ് ആരംഭിച്ചാല്‍ ഇത് സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് ആവേശംപകരും. തേക്കടിയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് അഞ്ചുരുളി കൂടി കാണാനാകുന്ന രീതിയില്‍ തേക്കടി അഞ്ചുരളി എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കെ.എസ്ആര്‍.ടി സര്‍വിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. അഞ്ചുരുളിയില്‍ ബോട്ടിങ് ലക്ഷ്യമിട്ട് എട്ടുവര്‍ഷം മുമ്പ് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം മുടക്കി വാങ്ങിയ ബോട്ട് വലുപ്പക്കുറവ് മൂലം ജലശയത്തിലിറക്കാന്‍ വനം വകുപ്പ് തയാറായില്ല. പുതിയ ബോട്ട് കുറവുകള്‍ നികത്തി സുരക്ഷക്ക് പ്രാധാന്യം കൊടുത്തായിരിക്കും വാങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.