അടിമാലി: അടിമാലിയിൽ സാമൂഹികവിരുദ്ധവിളയാട്ടവും ഗുണ്ട ആക്രമണവും പതിവാകുന്നു. മൂന്ന് ദിവസത്തിനിടെ ടൗണില്‍ ഒരാള്‍ക്ക് വെട്ടേല്‍ക്കുകയും വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുണ്ട സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് കെ.എസ്.ആർ.ടി.സി ഡ്രൈവറെ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേൽപിച്ചത്. സ്വകാര്യ ബസുകളില്‍ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘട്ടനത്തില്‍ കാലാശിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സർവിസ് ബസുകള്‍ക്ക് വിലക്കുള്ള ഹില്‍ഫോര്‍ട്ട് ജങ്ഷനിൽ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ തമ്മില്‍ വെള്ളിയാഴ്ച ദേശീയപാതയില്‍ ഏറ്റുമുട്ടി. സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പണിക്കന്‍കുടി വെള്ളാപ്പിള്ളിൽ ഗിരീഷ് (33), പണിക്കന്‍കുടി തൊട്ടിയില്‍ ദേവരാജന്‍ (30), ആലുവ ചെങ്ങമനാട് ഇരച്ചിപ്പിള്ളി അഖില്‍ (27) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാൻഡിൽ പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും ആറുമാസമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ സ്റ്റാൻഡിെൻറ നിയന്ത്രണം സാമൂഹികവിരുദ്ധരുടെയും ഗുണ്ടകളുടെയും കൈകളിലായി. ടൗണില്‍ ട്രാഫിക് പൊലീസ് ഡ്യൂട്ടിയിലില്ല. കഞ്ചാവ്, ചാരായമാഫിയകളും സജീവമാണ്. വാണിജ്യകേന്ദ്രമായ അടിമാലിയില്‍ ജില്ലയിലെ വിവിധ മേഖലയിലെ കര്‍ഷകരും തൊഴിലാളികളും ധാരാളമായി എത്തുന്നുണ്ട്. വിനോദസഞ്ചാരികള്‍ കൂടി ആകുന്നതോടെ ജില്ലയില്‍ ഏറ്റവും തിരക്കുള്ള പട്ടണമായി അടിമാലി മാറുന്നു. എന്നാല്‍, ടൗണിലെ ക്രമസമാധാനം, ഗതാഗതം എന്നിവ നിയന്ത്രിക്കാന്‍ പൊലീസില്ല. 36 ഉദ്യോഗസ്ഥരുമായി തുടങ്ങിയ ട്രാഫിക് യൂനിറ്റില്‍ ഇപ്പോള്‍ പത്തിൽ താഴെ ജീവനക്കാരാണുള്ളത്. ടൗണില്‍ ഗതാഗതനിയന്ത്രണം നടപ്പാക്കാതെ ട്രാഫിക് പൊലീസ് ദേശീയപാതയില്‍ വാഹനപരിശോധന നടത്തി വിനോദസഞ്ചാരികളെ കൊള്ളയടിക്കുകയാണെന്നും പരാതിയുണ്ട്. വട്ടിപ്പലിശക്കാരുടെ പ്രവര്‍ത്തനവും അടിമാലിയില്‍ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.