തൊടുപുഴ: ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കൃത്രിമ പാലും വിഷ പച്ചക്കറികളും എത്തുന്നുവെന്ന വിവരത്തത്തെുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിക്കും. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത പാലും പച്ചക്കറികളും കുമളിയടക്കമുള്ള ചെക്പോസ്റ്റുകള്‍ വഴി എത്തുന്നുവെന്ന അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. പച്ചക്കറി, പാല്‍ എന്നിവ ചെക്പോസ്റ്റില്‍ തടഞ്ഞ് ഗുണനിലവാരം പരിശോധിച്ചശേഷം കടത്തിവിടാനാണ് തീരുമാനം. ഇതിനായി സ്പെഷല്‍ സ്ക്വാഡിനെ ചുമതലപ്പെടുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധനാസംവിധാനം ചെക്പോസ്റ്റിലുണ്ടാകും. ഇതിനോട് ചേര്‍ന്ന് പാല്‍ പരിശോധനക്ക് പ്രത്യേക ലാബും എട്ടുമുതല്‍ സജ്ജീകരിക്കും. ടാങ്കറില്‍ വരുന്ന പാലുകളുടെ സാമ്പ്ളുകള്‍ പരിശോധിച്ചശേഷമാകും കേരളത്തിലേക്ക് കടത്തിവിടുക. കൂടാതെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന തുടരും. ഇവിടെനിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവരികയാണ്. പച്ചക്കറിയില്‍ വ്യാപകമായി വിഷം തളിക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അതിര്‍ത്തി കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചെങ്കിലും ഫലപ്രദമായില്ല. ദിവസങ്ങള്‍ മാത്രം നീണ്ട തിരച്ചില്‍ പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. എറണാകുളത്തുനിന്നുള്ള സ്പെഷല്‍ സ്ക്വാഡിനെയാണ് പരിശോധനക്ക് ചുമതലപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.