നെടുങ്കണ്ടം: 56 ഗുരുശ്രേഷ്ഠരെ ആദരിച്ച് കട്ടപ്പന വിദ്യാഭ്യാസജില്ലാതല അധ്യാപക ദിനാഘോഷം ‘ഗുരുസ്മരണ’ തിങ്കളാഴ്ച കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്‍റ് കെ.എം. ഷാജി അധ്യക്ഷത വഹിക്കും. കട്ടപ്പന ഡി.ഇ.ഒ ബാലകൃഷ്ണന്‍ ചേമഞ്ചേരി സന്ദേശം നല്‍കും. ‘ജീവിതശൈലി’ വിഷയത്തില്‍ നെടുങ്കണ്ടം മുന്‍ എ.ഇ.ഒ എം.വി. ബാബു ക്ളാസെടുക്കും. ഉച്ചക്കുശേഷം എന്‍.എസ്.എസ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ വയോധികരായ അധ്യാപകരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന് പ്രിന്‍സിപ്പല്‍ കെ. ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി എച്ച്.എം എസ്. സുഹറ ബീവി എന്നിവര്‍ അറിയിച്ചു. ചെറുതോണി: മണിയാറന്‍കുടി സര്‍ക്കാര്‍ വിദ്യാലയത്തില്‍ ‘ഗുരുവന്ദനം’ എന്ന പേരില്‍ തിങ്കളാഴ്ച അധ്യാപക ദിനാഘോഷം നടക്കും. വിരമിച്ച അധ്യാപകരെയും നിലവിലുള്ള അധ്യാപകരെയും ആദരിക്കും. അധ്യാപക ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം വിവരിക്കുന്ന ഗുരുവചനം, അധ്യാപകദിന സന്ദേശം, പ്രഭാഷണം എന്നിവയുണ്ട്. രാവിലെ പത്തിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം എ.ഡി.എം ഡോ. എന്‍.ടി.എല്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്‍റ് എ.ബി. ജോണ്‍സന്‍ അധ്യക്ഷത വഹിക്കും. രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പായസവിതരണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. പൊന്നന്താനം: ഗ്രാമീണ വായനശാല ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ചേരുന്ന അധ്യാപക സമ്മേളനത്തില്‍ പ്രസിഡന്‍റ് മത്തച്ചന്‍ പുരക്കല്‍ അധ്യക്ഷത വഹിക്കും. റിട്ട. ഹെഡ്മാസ്റ്റര്‍ ജയിംസ് മാളിയേക്കല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കരിങ്കുന്നം പഞ്ചായത്തിലെ മികച്ച സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവും വായനശാലാ സെക്രട്ടറിയുമായ എന്‍.വി. ജോസഫിനെ ആദരിക്കും. മേലുകാവ്: ഹെന്‍ട്രി ബേക്കര്‍ കോളജില്‍ അധ്യാപക ദിനാഘോഷങ്ങള്‍ തിങ്കളാഴ്ച രാവിലെ പത്തിന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ആന്‍റണി കല്ലമ്പള്ളിയുടെ അധ്യക്ഷതയില്‍ ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് എ.വി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടിന് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ അധ്യാപകരായ എലിസബത്ത് ജേക്കബ്, ആനിയമ്മ ഫിലിപ് എന്നിവരെ ആദരിക്കും. റവ. ഹെന്‍ട്രി ബേക്കര്‍ ജൂനിയറിന്‍െറ കല്‍പ്രതിമക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയായിരിക്കും പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഗുരുവന്ദനവും ഉണ്ടായിരിക്കും. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ ക്ളാസുകളില്‍ അധ്യാപനം നടത്തും. വിരമിച്ച പ്രഗല്ഭരായ അധ്യാപകരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.