മാങ്കുളം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്

മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി.എമ്മിലെ ഷാജി മാത്യുവിനെതിരെ അവിശ്വാസത്തിന് യു.ഡി.എഫിലെ ഏഴ് അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം ദേവികുളം ബി.ഡി.ഒക്ക് നല്‍കി. പ്രമേയം ഇലക്ഷന്‍ കമീഷന് കൈമാറിയതായും നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് ചര്‍ച്ചക്ക് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും ബി.ഡി.ഒ അറിയിച്ചു. പഞ്ചായത്തുരാജ് നിയമപ്രകാരം നോട്ടീസ് ലഭിച്ചാല്‍ 15 ദിവസത്തിനകം പ്രമേയം ചര്‍ച്ചക്കെടുക്കണം. ഇതുസംബന്ധിച്ച് അറിയിപ്പ് രജിസ്ട്രേഡ് തപാലില്‍ അംഗങ്ങള്‍ക്ക് നല്‍കണം. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്നാണ് പ്രമേയ ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും ഒരു കോണ്‍ഗ്രസ് അംഗത്തിന്‍െറ പിന്തുണയോടെ ഷാജി പ്രസിഡന്‍റ് പദം അലങ്കരിച്ചുവരികയായിരുന്നു. ഇടതുപക്ഷത്തിന് സി.പി.ഐയുടെ ഒരംഗം ഉള്‍പ്പെടെ ആറുപേരാണ് ഉള്ളത്.പഞ്ചായത്ത് രൂപവത്കൃതമായ ശേഷമുള്ള എല്ലാ ഭരണസമിതികളും അവിശ്വാസം നേരിടേണ്ടിവന്നുവെന്ന പ്രത്യേകതയും മാങ്കുളത്തിനുണ്ട്. ആദ്യ ഭരണസമിതിയില്‍ എല്ലാ സീറ്റിലും വിജയിച്ചത് യു.ഡി.എഫായിരുന്നെങ്കിലും ആദ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ പി.ജെ. തോമസ് പതിയിലിനെതിരെ യു.ഡി.എഫിലെ ഭൂരിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് അവിശ്വാസപ്രമേയമവതരിപ്പിച്ച് പുറത്താക്കുകയായിരുന്നു. രണ്ടാമത് ഭരണസമിതിയില്‍ പ്രസിഡന്‍റായ സി.പി.എം വല്‍സമ്മ ഷാജിക്കെതിരെ കോണ്‍ഗ്രസ്, ഡി.ഐ.സി, സി.പി.ഐ അംഗങ്ങള്‍ ചേര്‍ന്ന് അവിശ്വാസം അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയുടെ സമയത്ത് സി.പി.ഐ അംഗങ്ങളെ കസ്റ്റഡിയിലാക്കിയ സി.പി.എം പ്രമേയം പരാജയപ്പെടുത്തി. ഇക്കഴിഞ്ഞ ഭരണസമിയില്‍ പ്രസിഡന്‍റായ കേരള കോണ്‍ഗ്രസിലെ ഷിജി ജോര്‍ജിനെതിരെ ഇടതുപക്ഷവുമായി ചേര്‍ന്ന കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ അവിശ്വാസം അവതരിപ്പിച്ച് പാസാക്കിയിരുന്നു. തുടര്‍ന്ന് സി.പി.എമ്മിലെ ഷാജി മാത്യു പ്രസിഡന്‍റാകുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്‍റായ ഷാജി മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ എങ്ങനെയും ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.