ഫോട്ടോ ഫിനിഷില്‍ ബിജിമോള്‍ക്ക് ഹാട്രിക്

പീരുമേട്: ഫോട്ടോ ഫിനിഷില്‍ ഇ.എസ്. ബിജിമോള്‍ക്ക് ഹാട്രിക് ജയം. കടുത്ത മത്സരത്തില്‍ 314 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിനെ പരാജയപ്പെടുത്തി. മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളില്‍ ആറു പഞ്ചായത്തുകളിലും ബിജിമോള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. ആദ്യം എണ്ണിയ ഏലപ്പാറ പഞ്ചായത്തില്‍ 1605 വോട്ടിന്‍െറ ഭൂരിപക്ഷം സിറിയക് തോമസിന് ലഭിച്ചു. ബിജിമോള്‍ക്ക് മറ്റ് പഞ്ചായത്തുകളില്‍ നാമമാത്ര ഭൂരിപക്ഷമാണ് ലഭിച്ചത്. അവസാന റൗണ്ടില്‍ വണ്ടിപ്പെരിയാര്‍ എണ്ണിയപ്പോഴാണ് സിറിയക് തോമസിന്‍െറ 1905 വോട്ട് ഭൂരിപക്ഷം മറികടന്ന് 314 വോട്ടിന് ബിജിമോള്‍ ജയം ഉറപ്പാക്കിയത്. വോട്ടിങ്ങില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് പ്രചാരണം നടത്തിയ എ.ഐ.എ.ഡി.എം.കെക്ക് 2862 വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി കുമാറിന് 11,815 വോട്ട് ലഭിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം 3380 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫ് തരംഗം അലയടിച്ചപ്പോള്‍ ബിജിമോളുടെ ഭൂരിപക്ഷം കുറഞ്ഞത് നേതാക്കളെ ഞെട്ടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ച യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് അഡ്വ. സിറിയക് തോമസിന്‍െറ പരാജയം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ഭൂരിപക്ഷവും പ്രാദേശിക നേതാവും, ട്രേഡ് യൂനിയന്‍ നേതാവുമായ സിറിയക് തോമസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രണ്ടുപ്രാവശ്യം മണ്ഡലത്തില്‍ എത്തുകയും പ്രചാരണത്തില്‍ വന്‍ കൊഴുപ്പും നല്‍കിയപ്പോള്‍ എല്‍.ഡി.എഫ് ക്യാമ്പ് അടിത്തട്ടില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. യു.ഡി.എഫ് ക്യാമ്പിലെ അമിത ആത്മവിശ്വാസം വിനയാകുകയും ചില നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നതും പരാജയത്തിന് കാരണമായി. പീരുമേട് സീറ്റ് പരിഗണിക്കപ്പെട്ട ഒരു യുവനേതാവിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നേതാവിന്‍െറ അനുയായികള്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നത് നേതൃത്വം അവഗണിച്ചിരുന്നു. കുമളി പഞ്ചായത്തില്‍ ഏഴ് വോട്ടിന്‍െറ ലീഡ് ബിജിമോള്‍ക്ക് ലഭിച്ചു. ഇവിടെ 4000 വോട്ടിന്‍െറ ലീഡാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3137 വോട്ട് ബിജിമോള്‍ക്ക് ലഭിച്ചിരുന്നത് ഇത്തവണ 2220 ആയി കുറഞ്ഞു. ബി.ഡി.ജെ.എസിനുവേണ്ടി ഇടതുമുന്നണി അനുഭാവികളായിരുന്നവര്‍ പ്രവര്‍ത്തനം നടത്തിയത് യു.ഡി.എഫിന് ഗുണകരമാകുമെന്ന് കരുതിയെങ്കിലും എന്‍.ഡി.എ വോട്ട് വര്‍ധിപ്പിച്ചിട്ടും യു.ഡി.എഫിന് പതനം സംഭവിച്ചു. കാര്‍ഷിക മേഖലയായ പെരുവന്താനം, കൊക്കയാര്‍, കുമളി, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം പഞ്ചായത്തുകള്‍ സിറിയക് തോമസിനെ കൈവിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ബിജിമോള്‍ ഏറെ മുന്നിലായിരുന്നു. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോടും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് ബിജിമോള്‍ പറഞ്ഞു. മൂന്നുതവണ എം.എല്‍.എയായിരുന്ന കെ.കെ. തോമസിന്‍െറ മകനായ സിറിയക് തോമസുമായി കടുത്ത മത്സരമായിരുന്നെന്നും എന്‍.ഡി.എക്ക് വോട്ട് വര്‍ധിച്ചത് പരിശോധിക്കുമെന്നും ബിജിമോള്‍ കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.