രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് അനുമതിക്കായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമായി ‘ഇ-അനുമതി’ എന്ന വെബ് അധിഷ്ഠിത സോഫ്റ്റ്വെയര്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധയിനം അനുമതികള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനമാണിത്. ഏതു സമയത്തും എവിടെനിന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാനും ഈ ഏകജാലക സംവിധാനത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ മൊബൈല്‍ നമ്പറും അപേക്ഷ നമ്പറും ഉപയോഗിച്ച് അപേക്ഷകളുടെ നിജസ്ഥിതി അറിയാനുള്ള സംവിധാനവും ഇതില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. http://eanumathi.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷകര്‍ക്ക് നേരിട്ടും അതല്ളെങ്കില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ ഒന്നിന് 10 രൂപ ഫീസ് നല്‍കണം. കൂടാതെ പ്രിന്‍റിങ്ങിനും സ്കാനിങ്ങിനും പ്രത്യേക സര്‍ക്കാര്‍ നിരക്കുകളും നല്‍കണം. വാഹനങ്ങളില്‍ ഉള്‍പ്പെടെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള അനുമതി, പൊതുസ്ഥലങ്ങളില്‍ പ്രസംഗവേദി നിര്‍മാണം, ജാഥ നടത്താനുള്ള അനുമതി, തെരുവോര യോഗങ്ങള്‍, വാഹന പെര്‍മിറ്റ്, ഹെലികോപ്ടര്‍ ഉപയോഗം, ഹെലിപാഡ് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധയിനം അനുമതികള്‍ ഇ അനുമതി എന്ന വെബ് അധിഷ്ഠിത ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം. വിവിധ അനുമതികള്‍ക്ക് അതത് സര്‍ക്കാര്‍ വകുപ്പുകളുടെ അക്കൗണ്ട് ഹെഡില്‍ നിശ്ചിത ഫീസ് അടക്കണം. ഫീസ് അടച്ചതിന്‍െറ ചെലാന്‍ കോപ്പി അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കുകയും വേണം. ഓരോ അപേക്ഷയോടൊപ്പവും അനുബന്ധമായി സമര്‍പ്പിക്കേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് സമര്‍പ്പിച്ചാല്‍ മാത്രമേ അപേക്ഷകള്‍ക്ക് കൃത്യമായ അംഗീകാരം ലഭിക്കുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങള്‍ കൂടാതെ റിട്ടേണിങ് ഓഫിസര്‍മാരുടെയും ഇ.ആര്‍.ഒമാരുടെയും ഡിവൈ.എസ്.പി അല്ളെങ്കില്‍ റെയ്ഞ്ച്/ സോണ്‍ പൊലീസ് ഓഫിസര്‍മാരുടെയും ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും ജില്ലാ തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമുകളിലും സ്വന്തം കമ്പ്യൂട്ടര്‍ സംവിധാനത്തിലും അനുമതികള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.