ആശുപത്രികളില്‍ വന്‍തിരക്ക് : ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ പടരുന്നു

തൊടുപുഴ: കാലവര്‍ഷം ശക്തിപ്പെട്ടതോടെ ജില്ലയില്‍ മഴക്കാലരോഗങ്ങള്‍ വ്യാപിക്കുന്നു. ദിവസവും ആയിരത്തോളം പേരാണ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്തെുന്നത്. ഡെങ്കിപ്പനിക്ക് പിന്നാലെ വയറിളക്ക രോഗങ്ങളും വ്യാപകമായതോടെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ജില്ലയില്‍ തൊടുപുഴ, കുമാരമംഗലം, വണ്ണപ്പുറം, കോടിക്കുളം എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ഇതുവരെ നൂറോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലത്തെിയവരുടെ കണക്കില്‍ 276 പേര്‍ നിരീക്ഷണത്തിലാണ്. ഇത് കൂടാതെ ഈമാസം 933പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രില്‍ ചികിത്സ തേടി. 387പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. കട്ടപ്പന, അടിമാലി മേഖലയിലും പകര്‍ച്ചപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ 20 ദിവസത്തിനിടെ 1268പേര്‍ വയറിളക്ക രോഗങ്ങള്‍ പിടിപെട്ട് ചികിത്സതേടി. തൊടുപുഴ താലൂക്ക് ആശുപത്രി ഉള്‍പ്പെടെ ജില്ലയിലെ ആശുപത്രികളില്‍ രോഗികളുടെ വന്‍തിരക്ക് അനുഭവപ്പെടുന്നു. ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും രാവിലെ മുതല്‍ നീണ്ട നിരയാണ്. രോഗികളുടെ എണ്ണം വര്‍ധിച്ച് പല ആശുപത്രികളിലെയും വാര്‍ഡുകളും സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ്. വരാന്തകളില്‍പോലും രോഗികള്‍ നിറഞ്ഞ സ്ഥിതിയാണ്. ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടിയിട്ടും ആരോഗ്യമേഖലയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാനപ്രശ്നം. ജില്ലയില്‍ സ്പെഷലിസ്റ്റുകളടക്കം അമ്പതോളം ഡോക്ടര്‍മാരുടെ കുറവുണ്ട്. നിലവിലുള്ളവര്‍ അധികസമയം ജോലി ചെയ്താണ് കുറവ് പരിഹരിക്കുന്നത്. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് അധികൃതര്‍ പറയുന്നതല്ലാതെ ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ എത്താത്തത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവും ചികിത്സ തേടിയത്തെുന്ന ആയിരത്തോളം രോഗികളില്‍ ഏറെപേരും പനി ബാധിതരാണ്. ഡോക്ടര്‍മാരുടെ അഭാവം മൂലം ഇവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. പനി വാര്‍ഡുകള്‍ രോഗികളാല്‍ നിറഞ്ഞതോടെ മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. പനി ബാധിതര്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിന് ജില്ലയിലെ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ പറയുമ്പോഴും പല സര്‍ക്കാര്‍ ആശുപത്രികളും മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ കുറിക്കുകയാണ്. ജില്ലയിലെ വിവിധ ആശുപത്രികളില്‍ 14 ഡോക്ടര്‍മാരെ നിയമിച്ചതായും ഒരാഴ്ചക്കുള്ളില്‍ പരമാവധി ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിയുമെന്നും ഡി.എം.ഒ പറഞ്ഞു. ജലജന്യ രോഗങ്ങള്‍, വയറിളക്കം, പകര്‍ച്ചപ്പനി എന്നിവക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.