ജില്ലയില്‍ ഗവ. ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

അടിമാലി: ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിപാലന കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി സെന്‍ററുകളും മതിയായ ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാതെ വീര്‍പ്പുമുട്ടുന്നു. മഴക്കാലത്ത് പകര്‍ച്ചപ്പനിയും മറ്റും പടര്‍ന്നുപിടിക്കുമ്പോള്‍ ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ആശുപത്രികളും. എന്നാല്‍, ഇവയുടെ സേവനം പ്രതീക്ഷിച്ച വിധത്തില്‍ ലഭിക്കുന്നില്ളെന്നതാണ് സ്ഥിതി. ജില്ലയില്‍ 39 പി.എച്ച്.സികളും 12 സി.എച്ച്.സികളും നാല് താലൂക്ക് ആശുപത്രികളും രണ്ട് ജില്ലാ ആശുപത്രികളുമാണ് ഉള്ളത്. ജില്ലാ-താലൂക്ക് ആശുപത്രികളില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും സര്‍ജന്മാരും ഉള്‍പ്പെടെ 22 ഡോക്ടര്‍മാരും കമ്യൂണിറ്റി, പ്രൈമറി ഹോസ്പിറ്റലുകളിലെ 61 ഡോക്ടര്‍മാരുടേതുള്‍പ്പെടെ 83 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഒട്ടേറെ പി.എച്ച്.സികളില്‍ വിരമിച്ചതും ട്രാന്‍സ്ഫറായതുമായ തസ്തികകളില്‍ പകരക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ചില പി.എച്ച്.സികളില്‍ ഡോക്ടര്‍മാരുടെ സേവനം തന്നെ പേരിനാണ്. പി.എച്ച്.സികളുടെ പ്രവര്‍ത്തന സമയം ദിവസം മുഴുവനുമാക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. നടപ്പായില്ളെങ്കിലും പ്രവര്‍ത്തിക്കുന്ന സമയമെങ്കിലും സേവനം പൂര്‍ണമായും ലഭ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജില്ലയിലെ മിക്ക കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലും കിടത്തിച്ചികിത്സക്കുള്ള സൗകര്യങ്ങളുണ്ട്. എന്നാല്‍, ഇത്തരം സംവിധാനങ്ങളും ഉപകരണങ്ങളും തുരുമ്പെടുക്കുകയാണ്. ഇത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമല്ളെന്നതിനാല്‍ അധിക സൗകര്യങ്ങളെല്ലാം വെറുതെയാണ്. മുമ്പ് കിടത്തിച്ചികിത്സ വരെ സുഗമമായി നടന്നിരുന്ന സി.എച്ച്.സികള്‍ ജില്ലയിലുണ്ടായിരുന്നു. ഇതില്‍ പ്രധാനം ചിത്തിരപുരം സി.എച്ച്.സി ആയിരുന്നു. ഇവിടെയും സേവനം ഇന്ന് പരിമിതം മാത്രമാണ്. കാന്തല്ലൂര്‍, സേനാപതി, രാജകുമാരി, ഇടവെട്ടി തുടങ്ങി നിരവധി പി.എച്ച്.സികളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരോ അധിക ചാര്‍ജുള്ളവരോ ആണ് ജോലിയെടുക്കുന്നത്. ഇതുമൂലം ഇത്തരം ആശുപത്രികളുടെ പ്രവര്‍ത്തനം പോലും കഷ്ടതയിലാണ്. ചിത്തിരപുരം പോലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ മുമ്പ് ഭേദപ്പെട്ട നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഇന്ന് പരിമിതമായ സേവനം മാത്രമാണ് ഇവയില്‍നിന്ന് ലഭിക്കുന്നത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഏഴോളം ഡോക്ടര്‍മാരുടെ തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. നേത്രരോഗ വിഭാഗത്തില്‍ മൂന്നുവര്‍ഷമായി ഡോക്ടറില്ല. സൂപ്രണ്ടില്ലാതായതോടെ ഉള്ള ഡോക്ടര്‍മാര്‍ തോന്നിയപോലെയാണ് ജോലിയെടുക്കുന്നത്. 1000ത്തിലേറെ രോഗികളത്തെുന്ന ഒ.പി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരില്‍ കൂടുതല്‍ എത്തുന്നില്ല. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസാണ് ഒ.പിയില്‍ ഡോക്ടര്‍മാരുടെ കുറവിന് കാരണം. ദേശീയ പാതയിലെ പ്രധാന പ്രാഥമികാരോഗ്യ കേന്ദ്രമായ ദേവിയാര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിനെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തുകയും വാഹനാപകടങ്ങളിലുള്‍പ്പെടെ അടിയന്തര ചികിത്സ ലഭ്യമാക്കുന്ന സംവിധാനം വേണമെന്ന ആവശ്യം നിലവിലുണ്ട്. ഇപ്പോള്‍ ഒ.പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതും പരിമിതമായ സമയം മാത്രം. വര്‍ധിച്ചതോതില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ കണ്ടുവരുന്ന മഴക്കാലത്ത് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും രോഗികളുടെ തള്ളിക്കയറ്റത്താല്‍ വീര്‍പ്പുമുട്ടാറുണ്ട്. ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെ മതിയായ ജീവനക്കാരും ആവശ്യത്തിന് ഡോക്ടര്‍മാരുമില്ലാതെ പരിതാപകരമാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ വന്‍തോതിലുള്ള ഫീസ് നിരക്കുകള്‍ താങ്ങാതെ സാധാരണക്കാര്‍ക്ക് ആശ്രയം പി.എച്ച്.സികളും സി.എച്ച്.സികളുമൊക്കെയാണ്. ഇവയെ പരിപോഷിപ്പിക്കാ നുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ഈ മഴക്കാലത്തും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.