അടിമാലി\തൊടുപുഴ: റിസോര്‍ട്ടുകള്‍ക്കുവേണ്ടി മീറ്റര്‍ റീഡിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഒരു സബ് എന്‍ജിനീയറെക്കൂടി സസ്പെന്‍ഡ് ചെയ്തു. വൈദ്യുതി വകുപ്പ് ചിത്തിരപുരം മേജര്‍ സെക്ഷനിലെ സബ്എന്‍ജിനീയര്‍ അജിമോനെയാണ് അടിമാലി എക്സി. എന്‍ജിനീയര്‍ നടരാജന്‍ സസ്പെന്‍ഡ് ചെയ്തത്. ഇതോടെ സംഭവത്തില്‍ സസ്പെന്‍ഷനിലായവരുടെ എണ്ണം രണ്ടായി. ജൂണില്‍ സബ് എന്‍ജിനീയര്‍ ജോയി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് ലാഭമുണ്ടാക്കുന്നതിനായി മീറ്റര്‍ റീഡിങ്ങില്‍ തിരിമറി നടത്തിയ സംഭവത്തിലായിരുന്നു നടപടി. തുടര്‍ന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വൈദ്യുതി വകുപ്പിലെ വിജിലന്‍സ് വിഭാഗത്തെ ഉപയോഗിച്ച് വിശദപരിശോധനയില്‍ ജോയി ജോര്‍ജും അജിമോനും ചേര്‍ന്ന് ഏഴു ലക്ഷം രൂപ ബോര്‍ഡിന് നഷ്ടം വരുത്തിയതായി പ്രാഥമികമായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. നഷ്ടം കണക്കാക്കാന്‍ പരിശോധന തുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ചിത്തിരപുരം സെക്ഷന് കീഴിലാണ്. ഇടുക്കിയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൈദ്യുതി ബില്ലില്‍ വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി അടുത്തിടെ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിസോര്‍ട്ട് നടത്തിപ്പുകാരുമായി ഒത്തുകളിച്ച് മീറ്റര്‍ റീഡിങ് കുറച്ചുകാട്ടി വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ സബ്എന്‍ജിനീയറെ പിടികൂടിയതോടെയാണ് ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് നേതൃത്വത്തില്‍ കെ.എസ്.ഇ.ബി വിജിലന്‍സ് സംഘം പരിശോധന ഊര്‍ജിതമാക്കിയത്. വന്‍കിട റിസോര്‍ട്ടുകളില്‍ ഇത്തരം ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ ബോര്‍ഡിന്‍െറ വിജിലന്‍സ് വിഭാഗം വിശദഅന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളത്തുനിന്നും എത്തിയ വിജിലന്‍സ് സംഘവും വാഴത്തോപ്പില്‍നിന്നുള്ള വൈദ്യുതി മോഷണം കണ്ടത്തെുന്ന സംഘങ്ങളുമാണ് പരിശോധന നടത്തുന്നത്. വിവിധ സെക്ഷന് കീഴിലെ വ്യവസായിക കണക്ഷനുകള്‍ മുഴുവന്‍ പരിശോധിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.