എന്‍ട്രന്‍സ് പ്ളാസയുടെ നിര്‍മാണം നിലച്ചു; ഹാബിറ്റാറ്റിന് നോട്ടീസ്

മുട്ടം: മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായ എന്‍ട്രന്‍സ് പ്ളാസയുടെ നിര്‍മാണം യഥാസമയം പൂര്‍ത്തിയാക്കാത്തതിന് നിര്‍മാണച്ചുമതലയുടെ സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റിന് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് അസി. എന്‍ജിനീയറുടെ കാരണം കാണിക്കല്‍ നോട്ടീസ്. രണ്ടരക്കോടി ചെലവുള്ള എന്‍ട്രന്‍സ് പ്ളാസയുടെ നിര്‍മാണം കരാര്‍ പ്രകാരം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാണ് നോട്ടീസ്. കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാകേണ്ട എന്‍ട്രന്‍സ് പ്ളാസയുടെ നിര്‍മാണം നിലച്ചു. 24 കോടിയുടെ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി ആരംഭിച്ച മലമ്പുഴ മോഡല്‍ ടൂറിസം പദ്ധതി ഫണ്ടിന്‍െറ അപര്യാപ്തത മൂലംപാതിവഴിയിലാണ്. കരാറുകാരന് രണ്ടാംഘട്ട ഫണ്ട് ലഭിക്കാത്തതാണ് എന്‍ട്രന്‍സ് പ്ളാസയുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കാരണം. ഹാബിറ്റാറ്റിനാണ് മലങ്കര ടൂറിസം പദ്ധതിയുടെ നിര്‍മാണച്ചുമതല. സര്‍ക്കാര്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുകക്ക് പദ്ധതി നടപ്പാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഹാബിറ്റാറ്റ് ടെന്‍ഡര്‍ നല്‍കുകയാണ് ചെയ്യുന്നത്. അല്ളെങ്കില്‍ ഹാബിറ്റാറ്റ് നേരിട്ട് പദ്ധതി നടപ്പാക്കും. സാധാരണ എന്‍ട്രന്‍ പ്ളാസയില്‍നിന്ന് വ്യത്യസ്തമായ വലുപ്പത്തിലും രൂപത്തിലുമാണ് മലങ്കര ടൂറിസം പദ്ധതി പ്രദേശത്തിന്‍െറ പ്രവേശ കവാടത്തില്‍ എന്‍ട്രന്‍സ് പ്ളാസ നിര്‍മിക്കുന്നത്. ടോയ്ലറ്റ്, കഫ്റ്റീരീയ, ടിക്കറ്റ് കൗണ്ടര്‍ എന്നിവക്ക് പുറമെ 400പേര്‍ക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവും കരകൗശല ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യവും സജ്ജീകരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.