വെള്ളിയാമറ്റം സമഗ്ര ശുദ്ധജല പദ്ധതി ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മാണം ആരംഭിച്ചു

വെള്ളിയാമറ്റം: വാട്ടര്‍ അതോറിറ്റി നേതൃത്വത്തില്‍ 20 കോടി മുടക്കി നിര്‍മിക്കുന്ന വെള്ളിയാമറ്റം സമഗ്ര ശുദ്ധജല പദ്ധതിയുടെ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മാണം ആരംഭിച്ചു. മലങ്കര ജലാശയത്തില്‍നിന്ന് പമ്പിങ് നടത്തി ഞരളംപുഴയില്‍ സ്ഥാപിക്കുന്ന ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ വെള്ളം ശുചീകരിച്ച് പഞ്ചായത്തിലെ എട്ട് ടാങ്കുകളിലേക്ക് കുടിവെള്ളം എത്തിക്കും. 3.5 കോടി നിര്‍മാണ പദ്ധതിക്ക് ഞരളംപുഴയില്‍ തുടക്കമായി. 40 ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്രതിദിനം വിതരണം നടത്താന്‍ കഴിയുന്ന ശുദ്ധജലപദ്ധതി പി.ജെ. ജോസഫ് എം.എല്‍.എ ഇടപെട്ടാണ് വെള്ളിയാമറ്റം പഞ്ചായത്തില്‍ അനുവദിച്ചത്. കാഞ്ഞാറില്‍നിന്ന് പമ്പിങ് ചെയ്യുന്ന ജലം പ്ളാന്‍റില്‍ ആദ്യഘട്ടത്തില്‍ എയറേഷന്‍ വഴി വെള്ളത്തിലടങ്ങിയ ബാക്ടീരിയകളെ ഇല്ലാതാക്കും. രണ്ടാംഘട്ടത്തില്‍ വെള്ളത്തിന്‍െറ കലക്കല്‍ തെളിയിക്കാന്‍ ആലവും കുമ്മായവും ചേര്‍ത്ത ക്ളാരിഫിക്കേഷന്‍ പ്ളാന്‍റിലൂടെ കടത്തിവിടും. തെളിഞ്ഞ വെള്ളം കൂടുതല്‍ ശുചീകരിക്കുന്നതിന് ഫില്‍ട്ടറിങ് യൂനിറ്റിലൂടെയുള്ള കടത്തിവിടുന്നതാണ് മൂന്നാംഘട്ടം. ശുചീകരിച്ച വെള്ളത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുന്നതിന് ലിക്വിഡേറ്റഡ് ക്ളോറിന്‍ ചേര്‍ത്ത് ബിസിന്‍ സെഷന്‍ നടത്തലാണ് നാലാംഘട്ടം. അഞ്ചുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ ശേഖരിച്ച് പഞ്ചായത്തിലെ വിവിധ ടാങ്കുകളിലേക്ക് എത്തിക്കുന്നതാണ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം. ഒമ്പതുമാസം കൊണ്ട് പ്ളാന്‍റിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി വാട്ടര്‍ അതോറിറ്റി പ്രോജക്ട് വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇ.ജെ. ആന്‍റണി അറിയിച്ചു. ഞരളംപുഴയില്‍ ഒരേക്കര്‍ സ്ഥലം തേക്കുംകാട്ടില്‍ സ്കറിയ തോമസ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയാണ് സമഗ്ര കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് യാഥാര്‍ഥ്യമാക്കാനായതെന്ന് ഇളംദേശം ബ്ളോക് പഞ്ചായത്ത് അംഗം എം. മോനിച്ചന്‍ പറഞ്ഞു. അസി.എന്‍ജിനീയര്‍ മാത്യു പോള്‍, ഓവര്‍സിയര്‍ ഹസീന, കോണ്‍ട്രാക്ടര്‍ എ. ഡൊമിനിക്, മുന്‍ പഞ്ചായത്ത് മെംബര്‍ അബ്ദുന്നിസാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.