കട്ടപ്പന: ഗ്രാമപഞ്ചായത്തും എസ്റ്റേറ്റ് മാനേജ്മെന്‍റും ധാരണയായതോടെ ആലടി-പൂവന്തിക്കുടി-ഇടപ്പൂക്കളം പി.എം.ജി.എസ്.വൈ റോഡിന് ശാപമോക്ഷം. 400ലധികം കുടുംബങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട യാത്രാദുരിതത്തിന് അറുതിയായി. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിര്‍മാണം തുടങ്ങിയ റോഡിന്‍െറ പൂര്‍ത്തീകരണത്തിനും സഹായകമായി. ആറേക്കര്‍ പട്ടികജാതി കോളനി, ഇടപ്പൂക്കളം, പൂവന്തിക്കുടി, ചെന്നിനായ്ക്കന്‍കുടി ആദിവാസി കോളനികള്‍, ആലടിക്കുന്ന് എന്നിവിടങ്ങളില്‍ അധിവസിക്കുന്ന 400ലധികം കുടുംബങ്ങളുടെ ഏക ആശ്രയമാണ് റോഡ്. ത്രിതലപഞ്ചായത്തുകളും സര്‍ക്കാറും പലപ്രാവശ്യം ഫണ്ട് അനുവദിച്ചെങ്കിലും എസ്റ്റേറ്റിനുള്ളിലൂടെ കടന്നുപോകുന്ന റോഡ് പണിയാന്‍ മാനേജ്മെന്‍റ് അനുവദിച്ചില്ല. നാലര കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിന്‍െറ അരകിലോമീറ്റര്‍ ദൂരം മാത്രമാണ് എസ്റ്റേറ്റിനുള്ളിലൂടെ പോകുന്നത്. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയുമായി റോഡിനെ ബന്ധിപ്പിക്കുന്ന ഭാഗം എസ്റ്റേറ്റിന്‍െറ ഉടമസ്ഥതയിലുള്ളതാണ്. ഈ ഭാഗം ഗേറ്റിട്ട് പൂട്ടിയിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയിലത്തെിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഗേറ്റ് തകര്‍ത്ത സംഭവങ്ങള്‍ വലിയ സംഘര്‍ഷത്തിനും സമര കോലാഹലങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ചതോടെ നാലുവര്‍ഷം മുമ്പ് ആദിവാസികളെ മുന്നില്‍നിര്‍ത്തി നാട്ടുകാര്‍ വലിയ പ്രക്ഷോഭം നടത്തി. കോടതി ഇടപെട്ട് സ്ഥലം വിട്ടുനല്‍കാന്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ബലമായി പണിയാന്‍ ശ്രമിക്കുമെന്ന് മനസ്സിലാക്കിയ മാനേജ്മെന്‍റ് കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയത് നാട്ടുകാര്‍ക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ ഇടപെട്ട് പി.എം.ജി.എസ്.വൈ പദ്ധതിയില്‍പെടുത്തി റോഡിന് മൂന്നുകോടി രൂപ അനുവദിച്ചു. എസ്റ്റേറ്റിന്‍െറ ഭൂമി വരുന്ന റോഡിന്‍െറ ഭാഗം ഒഴിച്ച് മറ്റ് ഭാഗങ്ങള്‍ ഫണ്ടുപയോഗിച്ച് വീതികൂട്ടി മണ്‍പണി പൂര്‍ത്തിയാക്കി. ബാക്കി ഭാഗത്തിന്‍െറ പണി പൂര്‍ത്തിയാക്കാന്‍ എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ മാനേജ്മെന്‍റുമായി ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്‍റ് സഹകരിച്ചിരുന്നില്ല. എസ്റ്റേറ്റിലൂടെയുള്ള റോഡ് അടച്ചുതരണമെന്നായിരുന്നു മാനേജ്മെന്‍റിന്‍െറ വാദം. 50ലധികം വര്‍ഷമായി നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡ് അടയ്ക്കാനാകില്ളെന്ന് പഞ്ചായത്ത് അറിയിച്ചു. ഒടുവില്‍ മാനേജ്മെന്‍റ് പഞ്ചായത്തിന് വഴങ്ങി. അടുത്തയാഴ്ച റോഡിന്‍െറ നിര്‍മാണം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.